ചുരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനമായി ;വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും
കല്‍പ്പറ്റ:മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ച വയനാട് ചുരത്തില്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍ ,കടന്നപ്പള്ളി രാമചന്ദ്രന്‍, .എ കെ ശശീന്ദ്രന്‍ എന്നിവര്‍ മണ്ണിടിച്ചിലുണ്ടായ ചിപ്പിലിത്തോട് സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് ചിപ്പിലിക്കോട് ഉന്നത ഉദ്യോഗസ്ഥരും യോഗവും ചേര്‍ന്നു.ചുരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനമായി.ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാനും യോഗത്തില്‍ തീരുമാനമായി.കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ മണ്ണിടിഞ്ഞതിന് അടുത്തുവരെവരെ സര്‍വീസ് നടത്തും.കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ ഒന്നാം വളവിന് താഴെ വരെയും സര്‍വീസ് നടത്തും.യാത്രക്കാര്‍ ഇരുനൂറ് മീറ്റര്‍ നടന്ന് ബസ്സ് മാറി കയറേണ്ടതാണ്.സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്റിയാടി ചുരം വഴിയും,പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി നാട്ടുകാണി ചുരം വഴിയും താല്‍ക്കാലികമായി സര്‍വ്വീസ് നടത്തും.കനത്ത മഴയെ തുടര്‍ന്ന് ചിപ്പിലിത്തോടിനു മുകള്‍ ഭാഗത്ത് റോഡ് 35 മീറ്ററോളം സംരക്ഷണ ഭിത്തിയടക്കം ഒലിച്ചുപോയിരുന്നു.ഇതുവഴിയുള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.റോഡിനു താഴെ ഭാഗത്തുള്ള 3 കുടുംബങ്ങളെ റോഡ് ഇനിയും ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് അടിവാരം സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലം മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി.ജോസ് , തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്.എം.തോമസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍