ഹരിതകാന്തിയുമായി സൂര്യകാന്തം ..!
പുല്‍പ്പള്ളി: ഔഷധസസ്യങ്ങളും, ജൈവപച്ചക്കറികളും, ഫലവൃക്ഷങ്ങളും നിറഞ്ഞ പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന സൂര്യകാന്തമെന്ന വീട് ഒരു കൗതുകകാഴ്ച തന്നെയാണ്. മൂന്ന് പതിറ്റാണ്ടു പിന്നിട്ട അധ്യപനജോലിക്ക് ശേഷം വിശ്രമജീവിതം നയിക്കുന്ന സരളാഭായി ടീച്ചറുടെ കഠിനപ്രയത്‌നമാണ് ഈ പച്ചപ്പിനെ അതുപോലെ നിര്‍ത്തുന്നത്. വീടുമുറ്റത്തും തൊടിയിലുമായി സരളാഭായി ടീച്ചര്‍ നട്ടുപരിപാലിക്കുന്നത് നൂറിലധികം സസ്യലതാതികളാണ്. ഇപ്പോള്‍ സമീപത്തെ 20 സെന്റ് സ്ഥലം കൂടി പാട്ടത്തിനെടുത്ത് അമ്പതോളമിനങ്ങള്‍ പച്ചക്കറികളും നട്ടുപരിപാലിക്കുന്നുണ്ട് ഈ അധ്യാപിക. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി, എച്ച് .എസ്, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി കാല്‍നൂറ്റാണ്ട് കാലത്തെ അധ്യാപനജോലിയടക്കം 33 വര്‍ഷത്തെ സേവനമനുഷ്ഠിച്ച ശേഷമാണ് ടീച്ചര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത്.
കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ചേളാരിയില്‍ നിന്നും വയനാട്ടില്‍ സ്ഥിരതാമസമാക്കിയ പത്ത് വര്‍ഷത്തിനിടയിലാണ് സ്വന്തം ഭൂമി ടീച്ചര്‍ സ്വാഭാവികവനമാക്കി മാറ്റിയത്. ഫലവൃക്ഷങ്ങളുടെ സമ്പന്നതയാണ് ഈ തൊടിയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തേന്‍വരിക്കപ്ലാവ്, വ്യത്യസ്തയിനത്തില്‍പ്പെട്ട മാവുകള്‍, നെല്ലി, ചാമ്പ, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, നാരകങ്ങള്‍, സീതാപ്പഴം, ആപ്പിള്‍ എന്നിങ്ങനെ നിരവധി ഫലവൃക്ഷങ്ങളാണ് ടീച്ചര്‍ തൊടിയില്‍ നട്ടുപരിപാലിക്കുന്നത്. വിവിധ നിറത്തിലുള്ള പാഷന്‍ഫ്രൂട്ടുകള്‍, മുന്തിരി, തണ്ണിമത്തന്‍ പോലുള്ള ഫലങ്ങളും ഇവിടെയുണ്ട്. ബ്രഹ്മി, കൂവളം, കറ്റാര്‍വാഴ, പനിക്കൂര്‍ക്കല്‍, മുള്ളാത്ത, ചിറ്റമൃത്, ആര്യവേപ്പ് എന്നിങ്ങനെ പോകുന്നു ടീച്ചര്‍ നട്ടുവളര്‍ത്തുന്ന ഔഷധസസ്യങ്ങള്‍. സമീപത്തെ 20 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് ജൈവപച്ചക്കറി കൃഷി നടത്തിവരികയാണ് ഈ അധ്യാപിക. കാരറ്റ്, കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, ചതുരപയര്‍, കത്തിപ്പയര്‍ അടക്കമുള്ള പയറിനങ്ങള്‍, വെണ്ട, വഴുതന, തക്കാളി, പടവലം, ഉരുളക്കിഴങ്ങ്, ചെറിയുള്ളി, വിവിധയിനം ചീരകള്‍, കോളിഫഌര്‍, ബ്രോക്കോളി, ലെറ്റൂസ് എന്നിങ്ങനെ എത്രയോയിനങ്ങള്‍ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. അതോടൊപ്പം തന്നെ വാഴ, കപ്പ, ചോളം എന്നിവയും ടീച്ചര്‍ നട്ടുപരിപാലിക്കുന്നുണ്ട്. ഭര്‍ത്താവും, ചേളാരി വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന ബി രാജേന്ദ്രന്റെ മരണശേഷമാണ് ഈ അധ്യാപിക മകളെ വിവാഹം കഴിച്ചയച്ച പുല്‍പ്പള്ളിയില്‍ 20 സെന്റ് സ്ഥലവും വീടും വാങ്ങി താമസം തുടങ്ങുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു വിരസത മാറ്റുന്നതിനായി ടീച്ചര്‍ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നത്. സഹായിയായി സമീപത്ത് തന്നെ താമസിക്കുന്ന അധ്യാപിക തന്നെയായ മകള്‍ സൗമ്യയും, കൊച്ചുമക്കളുമാണ് ടീച്ചറെ സഹായിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പൂനെയില്‍ താമസിക്കുന്ന മറ്റൊരു മകളും അധ്യാപികയുമായ രമ്യയുടെ അടുത്തേക്ക് പോകും. പിന്നീട് രണ്ടോ, മൂന്നോ മാസങ്ങള്‍ കഴിഞ്ഞാവും മടക്കം. ഈ സമയത്ത് മനസ് നിറയെ പുല്‍പ്പള്ളിയിലെ വീടും, കൃഷിയിടവും മാത്രമാണെന്നും സരളാഭായി ടീച്ചര്‍ പറയുന്നു. ഇതോടൊപ്പം തന്നെ പശുവും, താറാവും, വാത്തയും, കോഴികളും, അലങ്കാരമത്സ്യങ്ങളുമെല്ലാം ടീച്ചര്‍ വളര്‍ത്തുന്നുണ്ട്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായകളും ഇവിടെയുണ്ട്. പച്ചപ്പിനിടയില്‍ ജീവിക്കുകയെന്നത് മനസിന് ഏറെ സന്തോഷവും കുളിര്‍മ്മയും നല്‍കുന്നതാണെന്നും ഈ അധ്യാപിക പറയുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍