ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല, എംപിമാര്‍ മത്സരിക്കില്ല: ചെന്നിത്തല
തൃശൂര്‍: ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി യുഡിഎഫ് ഉപയോഗിക്കില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമാണ് ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി രാമനിലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നടത്തിയ വിമര്‍ശനം ചെന്നിത്തല തള്ളി. ശബരിമലയ്ക്കായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്‍എസ്എസ് കാണാതെ പോയതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന്റെ എംപിമാര്‍ മത്സര രംഗത്തുണ്ടാകില്ല. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല. തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ എഡിഷന്‍ പേജിലും സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്. ആ പട്ടികയില്‍ പേരു വരാത്തവരെല്ലാം ഞങ്ങളെ വിളിച്ചു ചോദിക്കുകയാണ്. മാധ്യമങ്ങള്‍ അതുതുടരട്ടെ. തെറ്റൊന്നുമില്ല.
എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ യുഡിഎഫിലേക്കു വന്നാല്‍ സ്വാഗതം. അങ്ങനെ പലരും എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കു വരും. യുഡിഎഫിനാണ് പിന്തുണയെന്നാണ് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നു ലക്ഷം അനധികൃത നിയമനങ്ങളാണ് നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് മൂന്നു ലക്ഷം അനധികൃത നിയമനങ്ങള്‍. താത്കാലിക ജീവനക്കാരായ 2,600 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചെന്നാണു റിപ്പോര്‍ട്ട്. തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണിത്. അനധികൃത നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍