വയനാടിന്റെ യശസുയര്‍ത്തിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ കലണ്ടര്‍
പുല്‍പ്പള്ളി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവും കഴിവും തെളിയിച്ച് പ്രശസ്തി നേടിയവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള രാഹുല്‍ഗാന്ധി എം പിയുടെ 2021 വര്‍ഷത്തെ കലണ്ടര്‍ ശ്രദ്ധേയം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകള്‍ കലണ്ടറിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്. വയനാടിന്റെ കാര്‍ഷികമേഖലയില്‍ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തിവരുന്ന കുഭാംമയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്.
കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവങ്ങളിലെ സൂപ്പര്‍താരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണില്‍ പണിയെടുക്കുന്ന പുല്‍പ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയില്‍ മാത്യുമേരി ദമ്പതികള്‍, ഉള്‍ക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും, ഗവേഷകനുമായ വിനോദ്, അന്തര്‍ദേശീയ വോളിബോള്‍ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂള്‍ ഗെയിം ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എം എം, അധ്യപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ദേയനായ നിയാസ് ചോല, കേരളാ സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തില്‍പ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകള്‍ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലന്‍ സജി, ഇന്ത്യന്‍ വ്യോമസേനയുടെ ആഗ്രയില്‍ നടന്ന പാരാജംപിംഗ് ക്യാംപില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏകപെണ്‍കുട്ടിയായ ഫര്‍സാന റഫീഖ് കെ, ചിത്രകലയില്‍ ഗിന്നസ് അടക്കം നിരവധി റെക്കോര്‍ഡുകള്‍ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരെയാണ് കലണ്ടറില്‍ അവരുടെ നേട്ടങ്ങളടക്കം പരാമര്‍ശിച്ചുകൊണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ഗാന്ധി വയനാടിന്റെ എം പിയായതിന് ശേഷം പുറത്തിറക്കിയ കലണ്ടര്‍ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രകൃതിഭംഗികളുടെ ചിത്രരൂപങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍