കണ്ണില്‍ ചോരയില്ലാത്ത കാടത്തം..! മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് കര്‍ണ്ണാടക സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതരപരുക്ക്;യുവാവ് അറസ്റ്റില്‍
ഇന്നലെ രാത്രി കമ്പളക്കാട് ടൗണില്‍വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വഴി ചോദിക്കാനായി റോഡരികില്‍ ഇറങ്ങി നിന്ന കര്‍ണ്ണാടക സ്വദേശികളായ ലോറി ഡ്രൈവറേയും,സഹായിയേയുമാണ് അമിതവേഗതയില്‍ അലക്ഷ്യമായി വന്ന കാറിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണ്ണാടക രാമനഗരം സ്വദേശി നാഗേന്ദ്ര (32) തല്‍ക്ഷണം മരിച്ചു. സഹായി ഹുന്‍സൂര്‍ സ്വദേശി നാഗരാജു (32)വിനെ ഗുരുതര പരുക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ കാറോടിച്ച കമ്പളക്കാട് മന്ദംകണ്ടി മുനീര്‍ (38) നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെ പനമരം ഭാഗത്തുനിന്നും അമിത വേഗതയിലും അലക്ഷ്യമായും അപകടകരമായി മദ്യലഹരിയില്‍ കാറോടിച്ച് വന്ന മുനീറെന്ന യുവാവാണ് ഒരാളുടെ ജീവന്‍ കവര്‍ന്നത്. സമീപത്തെ സ്‌ക്കൂളിലേക്ക് ലോഡുമായി വന്ന കര്‍ണാടക സ്വദേശികള്‍ വഴി ചോദിക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ അവരെ ഇടിച്ചു തെറിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ലോറി ഡ്രൈവറായ നാഗേന്ദ്ര തല്‍ക്ഷണം മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സഹായിയായ നാഗരാജുവിന്റെ കാലിന് ഒടിഞ്ഞുനുറുങ്ങി. അദ്ധേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മുനീറിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് തടയുകയായിരുന്നു. അപകടത്തിന് മുമ്പ് മുനീര്‍ വരുന്ന വഴിക്ക് വേറെയും വാഹനങ്ങളില്‍ തട്ടിയിരുന്നതായും പലരും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടെതെന്നും നാട്ടുകാര്‍ പറഞ്ഞു. കമ്പളക്കാട് കെഎസ്ഇബി ക്വേട്ടേയ്സിന് സമീപം വാടകയ്ക്ക് താമസിച്ചു വരുന്നയാളാണ് മുനീര്‍. സംഭവത്തെ തുടര്‍ന്ന് ഇയ്യാള്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കമ്പളക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. നാഗേന്ദ്രയുടെ മൃതദേഹം കമ്പളക്കാട് എസ്ഐ അജേഷിന്റെ നേതൃത്വത്തില്‍ ജില്ലാശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍