അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍നിന്നു സ്ഥലം മാറിപ്പോയ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ക്കു പകരം പുതിയ ഡോക്ടര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഡിവൈഎഫ്‌ഐസിപിഐഎം പ്രവര്‍ത്തകരാണ് രാവിലെ പ്രതിഷേധവുമായെത്തിയത്. വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒമ്പത് അനസ്‌തേഷ്യ ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ രണ്ടുമാസം മുമ്പും രണ്ടു പേര്‍ ദിവസങ്ങള്‍ക്കുമുമ്പും സ്ഥലം മാറിപ്പോയി. നിലവിലുള്ള അഞ്ചുപേരില്‍ രണ്ടുപേരെ കഴിഞ്ഞ ആശുപത്രി വികസന സമിതി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതുമാണ്. സ്ഥലം മാറിപ്പോയ ഡോക്ടര്‍മാര്‍ക്കു പകരം ഡോക്ടര്‍മാരെത്താത്തതിനാല്‍ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലാവും. മാസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയകള്‍ക്കായി രോഗികള്‍ക്ക് നല്‍കിയ തിയ്യതി ഇനിയും നീളും.
ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളില്‍ മാത്രം ആഴ്ചയില്‍ നൂറിലധികം മേജര്‍ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ നടത്താറുണ്ട്. ഇതിനു പുറമെ അടിയന്തിരഘട്ടങ്ങളിലെ ശസ്ത്രക്രിയകളും മൈനര്‍ ശസ്ത്രക്രിയകളും നിരവധി നടക്കുന്നുണ്ട്. സ്ത്രീരോഗ വിഭാഗത്തിലും അടിയന്തിര ഘട്ടങ്ങളിലും എല്ലാ ദിവസവും ശസ്ത്രക്രിയ നടത്തുന്നുണ്ട്. മതിയായ ഡോക്ടര്‍മാരില്ലാത്തത് നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അമിതജോലി ഭാരമുണ്ടാക്കുകയാണ്.
ശസ്ത്രകിയ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ദിവസം നല്‍കി അയക്കുകയാണ് ചെയ്യുന്നത്. നിര്‍ദേശിച്ച ദിവസം എത്തിയാല്‍ അനസ്‌തേഷ്യ ഡോക്ടര്‍മാരില്ലാത്തതിനാല്‍ മടങ്ങിപ്പോകേണ്ട അവസ്ഥയുമുണ്ട്. അടിയന്തിരഘട്ടങ്ങള്‍, അപകടങ്ങള്‍ എന്നീ സാഹചര്യത്തില്‍ അന്‌സ്‌തേഷ്യവിഭാഗത്തിലെ ഡോക്ടര്‍മാരുടെ അസാന്നിധ്യം രോഗിയുടെ ജീവന് തന്നെ ഭീഷണിയായി മാറാനുളള സൗഹചര്യം മുന്നില്‍ക്കണ്ടാണ് ഇടതു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ഓഫീസിലായിരുന്നു. പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതല വഹിക്കുന്ന ഡോ. റെനിയുമായി പ്രതിഷേധവുമായെത്തിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ വിഷയം ഉന്നത ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉടന്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധവുമായെത്തിയവര്‍ പിരിഞ്ഞുപോയത്. പ്രതിഷേധത്തിന് വി ബി ബബീഷ്, എ കെ റൈഷാദ്, എന്‍ വി ലിജീഷ്, ടി കെ സുരേഷ്, പി ഹരീഷ്, പി പി അജയന്‍, കെ വി സതീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
