22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍; ഹൊസ്ദുര്‍ഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്
മാനന്തവാടി: കാസര്‍ഗോഡ് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്.കണ്ണൂര്‍ അലവില്‍ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീര്‍ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്.
പ്രതി വയനാട്ടിലുണ്ടെന്നകാസര്‍ഗോഡ് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. റഫീക്കിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ, സി.എം. നിസാര്‍ എന്നിവര്‍ രാത്രി തന്നെ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. രാജേഷ് എന്നിവരോടൊപ്പം ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2004 ജനുവരി 9നാണ് കേസിനാസ്പദമായ സംഭവം. കട പൂട്ടി ഏകദേശം 80,000വുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയില്‍ വെച്ച് ഒരു സംഘം ആക്രമിച്ച് പണം കവരാന്‍ ശ്രമിച്ചു. വധശ്രമക്കേസില്‍ അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ജാമ്യത്തിലിറങ്ങിയ മുനീര്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ താമസിച്ച ശേഷം, ചാത്തോത്ത് മുനീര്‍, ആമിന മന്‍സില്‍, നല്ലൂര്‍നാട് പി.ഒ. എന്ന വ്യാജ വിലാസത്തില്‍ വയനാട്ടില്‍ സ്ഥിരതാമസമാക്കി കഴിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
