ഐ.എം.എ. അടിയന്തിര പാനൽ ചർച്ചയും പ്രമേയം പാസ്സാക്കലും നടത്തി
മാനന്തവാടി: ജില്ലയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് വയനാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗവും വിപുലമായ പാനൽ ചർച്ചയും സംഘടിപ്പിച്ചു. ജില്ലയിൽ 600-ഓളം പ്രൈമറി കേസുകളും 187 സെക്കൻഡറി കേസുകളും ഷിഗെല്ല (Shigellosis) റിപ്പോർട്ട് ചെയ്ത അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് സംഘടന അടിയന്തിരമായി യോഗം ചേർന്നത്. 'Infectious Disease Preparedness: Updates on Shigella and Nipah' എന്ന വിഷയത്തിൽ വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ (GMCW) വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് പാനൽ ചർച്ച നടന്നത്. ഐ.എം.എ. മുൻ പ്രസിഡന്റും സീനിയർ ഫിസിഷ്യനുമായ ഡോ. ഗോകുൽ ദേവ് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു. സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ജയകൃഷ്ണൻ താവോടി, മൈക്രോബയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ജ്യോതി ആർ., ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഞ്ജലി എ.ആർ. എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. ആരോഗ്യരംഗത്തെ പ്രമുഖരായ അറുപതോളം പ്രതിനിധികൾ യോഗത്തിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (LSGs) ആരോഗ്യവകുപ്പും സംയുക്തമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി ഐ.എം.എ. നോർത്ത് വയനാട് ബ്രാഞ്ചിന്റെ പൂർണ്ണമായ പിന്തുണയും മെഡിക്കൽ സഹായവും ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം രൂപീകരിച്ച ഔദ്യോഗിക പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് വയനാട് മേഖലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും (LSGs) അടിയന്തിരമായി സമർപ്പിക്കാനുള്ള മെമ്മോറാണ്ടം തയ്യാറാക്കി. പാസ്സാക്കിയ പ്രമേയത്തിന്റെ രത്നച്ചുരുക്കം (Resolution Summary) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (LSGs) ശ്രദ്ധയ്ക്കായി ഐ.എം.എ. സമർപ്പിക്കുന്ന മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളും
നിർദ്ദേശങ്ങളും താഴെ പറയുന്നവയാണ്:
• രോഗനിരീക്ഷണം ശക്തമാക്കുക: ആശാ വർക്കർമാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ വാർഡുതലത്തിൽ പനി ബാധിതരെയും അസ്വാഭാവിക ലക്ഷണങ്ങളെയും കൃത്യമായി നിരീക്ഷിക്കുക.
• പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക: കാലവർഷം കനത്തതോടെ കൊതുക് പെരുകുന്ന സാഹചര്യവും ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട നശീകരണവും പൊതുശുചീകരണവും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക.
• ലാബ് സൗകര്യങ്ങൾ ഉറപ്പാക്കുക: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും രോഗനിർണ്ണയത്തിനായുള്ള ലാബ് പരിശോധനാ കിറ്റുകൾ ലഭ്യമാക്കുക.
• ചികിത്സാ പ്രോട്ടോക്കോൾ പാലിക്കുക: മാറുന്ന ലക്ഷണങ്ങൾക്കനുസരിച്ച് സർക്കാർ നിർദ്ദേശിച്ച ക്ലിനിക്കൽ പ്രോട്ടോക്കോൾ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
• ബോധവൽക്കരണവും പരിശീലനവും: വ്യാജ വാർത്തകൾ തടഞ്ഞ് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുക, ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകുക.
• വകുപ്പുകളുടെ ഏകോപനം: ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, വാട്ടർ അതോറിറ്റി എന്നിവ സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ മുൻകരുതൽ നടപടികൾക്കും ഐ.എം.എ. പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് / സെക്രട്ടറി ഐ.എം.എ. നോർത്ത് വയനാട് ബ്രാഞ്ച്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
