ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
കല്‍പ്പറ്റ: ദുരന്ത ലഘൂകരണനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന 'ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം' സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് എ പി ജെ ഹാളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് പിശീലനത്തിന് നേതൃത്വം നല്‍കി. പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ചുമതലകളിലെ ആശയക്കുഴപ്പവും പരിഹരിക്കാനാണ് ഈ ആധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ താലൂക്കുകളിലും ഐ.ആര്‍.എസ് സംവിധാനം പ്രവര്‍ത്തിക്കും.
ഐ.ആര്‍.എസ് സംവിധാനത്തിന് കീഴില്‍ ഓരോ തലത്തിലും റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍റാണ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍. ദുരന്ത മുന്നറിയിപ്പ് ലഭിച്ചാലുടന്‍ ഇവര്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. കൂടാതെ, പ്രവര്‍ത്തന മികവിനായി കമാന്‍ഡ് സ്റ്റാഫിനേയും ജനറല്‍ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സിഡന്റ് കമാന്‍ഡര്‍, സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്‌സണ്‍ ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് കമാന്‍ഡ് സ്റ്റാഫ്. ദുരന്തമുഖത്തെ നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹികക്കാന്‍ ഓപ്പറേഷന്‍സ് വിഭാഗവും വിവരങ്ങള്‍ ശേഖരിക്കുകയും, ദുരന്തപ്രതികരണ കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതിന് പ്ലാനിംഗ് വിഭാഗവും പ്രവര്‍ത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വസ്തുക്കള്‍, ഉപകരണങ്ങള്‍, വിനിമയ സംവിധാനങ്ങള്‍ എന്നിവ ലോജിസ്റ്റിക്‌സ് വിഭാഗം ഏര്‍പ്പെടുത്തും. തുടര്‍ച്ചയായ ജോലികള്‍ ഉദ്യോഗസ്ഥരെ ബാധിക്കാതിരിക്കാന്‍ ഷിഫ്റ്റ് സമ്പ്രദായവും ഐ ആര്‍ എസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദുരന്തമുഖത്ത് പ്രത്യേക കേന്ദ്രങ്ങളും ഐ.ആര്‍.എസ് നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രാഥമിക കമാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി 'ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്', രക്ഷാപ്രവര്‍ത്തന വാഹനങ്ങളും ഉപകരണങ്ങളും തയ്യാറാക്കി നിര്‍ത്തുന്ന 'സ്‌റ്റേജിങ് ഏരിയ, ദുരന്തപ്രതികരണത്തിന് പ്രാഥമികമായി അവശ്യമുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുന്ന 'ഇന്‍സിഡന്റ് ബേസ്', രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പുകള്‍ എന്നിവ ഇതിനായി സജ്ജീകരിക്കും.
സംവിധാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ വലിയ രീതിയിലുള്ള കൃത്യതയും വേഗതയും കൈവരിക്കാനാകും. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വകുപ്പ് ഉദ്യാഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
അഗ്‌നിശമന ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഫയര്‍ ആന്‍ഡ് സേഫ്റ്റി കല്‍പറ്റ സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ ക്ലാസെടുത്തു. അടിയന്തിര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
