ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
ബത്തേരി: പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. നൂറ്റിയാറ് കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയത്.ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടികള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടിയത്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നോ കുടിവെള്ളത്തില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ രണ്ട് ജല സ്രോതസ്സുകളാണ് ഉള്ളത്. അതില്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന ബോര്‍വെല്ലിലെ വെള്ളം മുന്‍പ് പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്തിയതാണ്. പിന്നെയുള്ള തുറന്ന കിണറില്‍ നിന്നും പാത്രം കഴുകാനും ബാത്ത് റൂം ആവശ്യങ്ങള്‍ക്കും മാത്രമാണ് വെള്ളമെടുക്കാറുള്ളത്.സംശയ നിവാരണത്തിനായി ഈ കിണര്‍ വെള്ളം പരിശോധനക്കായി അയച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് തന്നെ ഒരേ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ രണ്ട് ദിവസങ്ങളിലായി
സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
