അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
മാനന്തവാടി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നോണ്‍ പ്രാക്ടീസിങ് അലവന്‍സ് (എന്‍പിഎ) കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് നടപടി ശക്തമാക്കുന്നു. മാനന്തവാടി വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോക്ടര്‍ ശിവപ്രസാദ്. വി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കോഴിക്കോട് വിജിലന്‍സ് സംഘം കണ്ടെത്തി.മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരവെ ഇന്ന് വിജിലന്‍സ് നടത്തിയ സര്‍െ്രെപസ് ചെക്കിങ്ങിലാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ഉള്‍പ്പെടെ മാസം തോറും ഏകദേശം 3 ലക്ഷം രൂപ ഇയാള്‍ ശമ്പളമായി കൈപ്പറ്റുന്നുണ്ട്.
നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തുന്ന കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും പ്രതിമാസം ഏകദേശം 7 ലക്ഷത്തോളം രൂപ ഇയാള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നതായും അന്വേഷണസംഘം കണ്ടെത്തി.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ശംഭുനാഥ്. കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോജി, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും പറ്റി നിയമവിരുദ്ധമായി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്ന ഇരുന്നൂറോളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിലവില്‍ വിജിലന്‍സിന്റെ ശക്തമായ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
