അമ്പലവയലിലെ തെരുവുനായ അക്രമണം;മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി
അമ്പലവയല്‍: അമ്പലവയലിലും സമീപപ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വകുപ്പുതല പ്രവര്‍ത്തനങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. സുല്‍ത്താന്‍ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എബിസി കേന്ദ്രം മുഖേന നായ്ക്കളെ പിടികൂടാനും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനും തീരുമാനമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോഗ് ക്യാച്ചര്‍ മാരുടെ സഹായത്തോടെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നായ്ക്കളെ പിടികൂടാനും സ്‌റ്റെറിലൈസേഷന് വിധേയമാക്കാനും എബിസി ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ തീരുമാനമായി. തെരുവു നായ്ക്കളുടെ വംശ വര്‍ദ്ധനവ് തടയുക എന്ന ലക്ഷ്യത്തോടു കൂടി ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ അമ്പലവയല്‍ എല്‍പി ,ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 500 ഓളം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ല ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെയും അമ്പലവയല്‍ വെറ്റിനറി ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ രണ്ട് സെഷനുകളിലായി അവയര്‍നസ് ക്ലാസുകള്‍ സംഘടിപ്പിച്ചു. തെരുവു നായ്ക്കളുമായി ഇടപെടുന്ന സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട സുരക്ഷ രീതികളെ പറ്റിയും അവയുടെ സ്വഭാവ സവിശേഷതകളെ പറ്റിയും അക്രമണകാരികളാവുന്ന ഘട്ടത്തില്‍ അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും നായകളുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ പറ്റിയും വിവരണം നല്‍കി. സ്‌കൂള്‍തല ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനംഅമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ജില്ല എപ്പിഡമോളജിസ്റ്റ് ഡോ.നീതു ദിവാകര്‍, കല്‍പ്പറ്റ വെറ്റിനറി കേന്ദ്രം വെറ്റിനറി സര്‍ജന്‍ ഡോ.റാണി ജോസഫ്, അമ്പലവയല്‍ വെറ്റിനറി സര്‍ജന്‍ ഡോ. അമല്‍രാജ് കെ വി, തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
