കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം സംബന്ധിച്ച സര്‍ക്കുലര്‍ കേരള ഹൈക്കോടതി ശരിവെച്ചു
തിരുവനന്തപുരം: കേരള മോട്ടോര്‍ വാഹന വകുപ്പ് (MVD) ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ മാത്രമായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുകൊണ്ട് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി ബഹു കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു.
WP(PIL) No.112/2026 കേസില്‍ വിധിന്യായം പ്രസ്താവിച്ച ബഹു കേരള ഹൈക്കോടതി, പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നതെന്നും ഓഫീസ് പ്രവര്‍ത്തന സമയം നിശ്ചയിക്കുക എന്നത് ഭരണപരമായ അധികാരത്തില്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദര്‍ശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഓഫീസ് പ്രവര്‍ത്തനസ്മയമൊട്ടാകെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം രേഖപ്പെടുത്തി.
പ്രസ്തുത സര്‍ക്കുലറില്‍ നിയമവിരുദ്ധമോ യുക്തിരഹിതമോ സ്വേച്ഛാധിപത്യപരമോ ആയ യാതൊരു കാര്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നും കോടതി വിലയിരുത്തി.
ഇത്തരം സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹര്‍ജി തള്ളിക്കളഞ്ഞു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ ആയിരിക്കും.
പൊതുജനങ്ങള്‍ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഓഫീസില്‍ വരേണ്ടതോ അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതോ ഇല്ല എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
