ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
ഡല്‍ഹി: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വര്‍ധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വര്‍ധിപ്പിച്ചിരുന്നു.
എട്ട് രൂപ വരെ ക്രമേണയുള്ള വര്‍ധനവ് തുടരുമെന്നാണ് സൂചനകള്‍. കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. ഇറാനിലെ സംഘര്‍ഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വര്‍ധനവിന് പ്രധാന കാരണം. അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയും ഉടന്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ധനവില വര്‍ധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടാക്‌സി, ബസ് സര്‍വീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയരുകയാണെങ്കില്‍ വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരാന്‍ സാധ്യതയുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
