'വെട്രി തിരുവിഴ 2026'; പ്ലസ് ടു വിജയികളെ അനുമോദിച്ച് നീലഗിരി കോളേജ്
നീലഗിരി: തമിഴ്‌നാട് നീലഗിരി എജുക്കേഷന്‍ ഡിസ്ട്രിക്റ്റിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി നീലഗിരി കോളേജ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വെട്രി തിരുവിഴ 2026 എന്ന പേരില്‍ കോളേജ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറ്റമ്പതോളം (150) വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
രാവിലെ 9:30ന് ആരംഭിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനും ഭാവി കരിയര്‍ തിരഞ്ഞെടുപ്പിനുമായി പ്രത്യേക കൗണ്‍സിലിംഗും സ്‌കില്‍ ഡെവലപ്‌മെന്റ് സെഷനുകളുമാണ് ആദ്യഘട്ടത്തില്‍ നടന്നത്. കോളേജ് ഡീന്‍ പ്രൊഫ. മോഹന്‍ ബാബു, സൈക്കോളജി വിഭാഗം മേധാവി സുബൈര്‍, കരിയര്‍ ആന്‍ഡ് പ്ലേസ്‌മെന്റ് വിഭാഗം മേധാവി സൗമ്യ പി.ബി, കമ്മ്യൂണിക്കേറ്റീവ് ലാംഗ്വേജ് അധ്യാപിക റിമ്പി ആസാം എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും, അവരുടെ സ്‌കില്ലുകള്‍ തിരിച്ചറിയാനും കരിയര്‍ ഗൈഡന്‍സ് നല്‍കാനുമുള്ള ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ സമാപന ചടങ്ങില്‍ വെച്ചാണ് ഉന്നത വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമെന്റോയും പ്രശസ്തിപത്രവും വിതരണം ചെയ്തത്. ഡോക്ടര്‍ റാഷിദ് ഗസ്സാലി വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ കൈമാറുകയും അഭിനന്ദന പ്രഭാഷണം നടത്തുകയും ചെയ്തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീലഗിരി ജില്ലയിലെ, പ്രത്യേകിച്ച് ഗൂഡലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിക്കായി നീലഗിരി കോളേജ് നടപ്പിലാക്കിവരുന്ന നാനാമുഖമായ പദ്ധതികളെ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ പ്രത്യേകം അനുസ്മരിക്കുകയും കോളേജിനോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. സ്‌കൂളുകള്‍ക്കായുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍, പഠനോപകരണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടികള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയ്ക്ക് കോളേജ് നല്‍കുന്ന നിരന്തരമായ പിന്തുണ ഏറെ പ്രശംസനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത് കെ. വി. ചടങ്ങിന് സ്വാഗതവും ക്യാമ്പസ് മാനേജര്‍ ഉമ്മര്‍ പി. എം. നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ ഉച്ചയ്ക്ക് 2:00 മണിയോടെ പരിപാടികള്‍ സമാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
