നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മണ്ഡലതല ട്രെയിനര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാരുടെ സ്റ്റാഫ് എന്നിവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. കല്‍പറ്റ നിയമസഭ മണ്ഡലത്തില്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയില്‍ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭമണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലും വോട്ടെണ്ണല്‍ നടക്കും.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വോട്ടുകള്‍ എണ്ണുന്നതിനായി ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 14 ഇ.വി.എം ടേബിളുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരെ നിയോഗിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വിവിധ തലങ്ങളില്‍ വിപുലമായ ഉദ്യോഗസ്ഥനിര ജില്ലയില്‍ സജ്ജമായി. വേട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്കല്‍ പൊലീസിന് പുറമെ സംസ്ഥാന സായുധ പൊലീസും കേന്ദ്ര സായുധ സേനയുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ്/ഐഡി കാര്‍ഡ് നല്‍കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുണ്ടാവുക. മൊബൈല്‍ ഫോണുകള്‍ ഈ പരിധിയില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടാവില്ല. വോട്ടെണ്ണല്‍ നടപടികള്‍ സുതാര്യമായി പൂര്‍ത്തീകരിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്റണി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഉമ്മറലി പാറച്ചോടാന്‍, ജോബി ജെയിംസ്, കെ.അശോകന്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് റവന്യൂ ഇന്‍സ്‌പെക്ടര്‍ എം.അജീഷ്, വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ രാജേഷ് എസ് തയ്യത്ത്, പുല്‍പള്ളി വില്ലേജ് അസിസ്റ്റന്റ് എം.പി രാജേഷ് കുമാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
