മൂന്ന് മണ്ഡലങ്ങളിലും വിജയം ഉറപ്പ്: എല്‍ഡിഎഫ്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം ഉറപ്പാണെന്നും 2006 ആവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രചാരണത്തില്‍ ലഭിച്ചത്. മാനന്തവാടിയില്‍ ഒ.ആര്‍ കേളു ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം സാക്ഷ്യമാണ്. മാനന്തവാടിയുടെ വികസനക്കുതിപ്പിലൂടെ രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിക്കുന്നത്. ബത്തേരി, കല്‍പ്പറ്റ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് വോട്ടര്‍മാര്‍ ഉറപ്പുനല്‍കുകയാണ്. കള്ളപ്രചാരവേലകളിലൂടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും
എല്‍ഡിഎഫ് ആരോപിച്ചു.
ദുരന്തബാധിതരുടെ പേരില്‍ കോടികള്‍ പിരിച്ച് തട്ടി. വഞ്ചനക്കെതിരെ വോട്ടര്‍മാര്‍ വോട്ടിലൂടെ പ്രതികരിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധി എംപിയേയും എത്തിച്ച് തറക്കല്ലിടല്‍ നാടകം നടത്തിയെങ്കിലും വീട് നിര്‍മിക്കാന്‍ പണമില്ലെന്നാണിപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത്. കേരളത്തെയാകെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്.
ടി സിദ്ദിഖ് എംഎല്‍എ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായിരിക്കെയാണ് ദുരന്തബാധിതരുടെ കണ്ണീര്‍ വിറ്റ് കെപിസിസി പണം പിരിച്ച് തട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വീട് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പലതവണ പറഞ്ഞ എംഎല്‍എ വാക്കുപാലിക്കാതെ വഞ്ചിച്ചു. ട!ൗണ്‍ഷിപ്പില്‍ ലഭിക്കുമായിരുന്ന വീടില്ലാതാക്കി ശ്രുതിയോട് ക്രൂരത കാണിച്ചു. ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന എംഎല്‍എക്ക് സ്ഥാനാര്‍ഥിയാകാന്‍പോലും യോഗ്യതയില്ല.
ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയനെ നിയമനക്കോഴയില്‍ കുരുക്കി ആത്മഹത്യയിലെത്തിച്ച കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെയാണ് യുഡിഎഫ് ബത്തേരിയില്‍ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്. എംഎല്‍എക്കുവേണ്ടി എന്‍ എം വിജയന്റെ കുടുംബത്തെ അധിക്ഷേപിക്കുകയാണിപ്പോള്‍ യുഡിഎഫ്. നിയമനക്കോഴയില്‍പ്പെട്ട ഉദ്യോഗ്യാര്‍ഥികളെ പറഞ്ഞുനിര്‍ത്താന്‍ ദുരന്തബാധിതര്‍ക്കായി പിരിച്ച പണം ഉയോഗിക്കുന്നു. ദുരന്തബാധിതരുടെ കണ്ണീര്‍ വിറ്റ പണമാണ് യുഡിഎഫ് പ്രചാരണത്തിന് ഒഴുക്കിയത്. നുണയും തട്ടിപ്പും രാഷ്ട്രീയ പ്രവര്‍ത്തനമായിക്കണ്ടുള്ള വഞ്ചനക്ക് വോട്ടര്‍മാര്‍ ജനാധിപത്യബോധമുയര്‍ത്തി മറുപടി പറയുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
