നീലഗിരി കോളേജിന് ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ്
താളൂര്‍: കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ താളൂരില്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി കോളേജിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഗ്രീന്‍ ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ്. നീലഗിരി കോളേജ് ക്യാമ്പസില്‍ നടത്തിയ വിജയകരമായ ഹരിതവത്കരണ പദ്ധതികള്‍ പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ അവാര്‍ഡിന് കോളേജിനെ തെരഞ്ഞെടുത്തത്. 7 ഏക്കറയോളം വയലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ജൈവ നെല്‍കൃഷി നടന്നുവരുന്നു. കൂടാതെ പച്ചക്കറി കൃഷി, പൂ കൃഷി, വിവിധയിനം ഫല വര്‍ഗങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശവാസികളും ആവേശപൂര്‍വം പങ്കു ചേരുന്ന ഗ്രീന്‍ പോസിറ്റീവ് മിഷന്‍ കാണുന്നതിനും മാതൃകയാക്കുന്നതിനും നിരവധി സ്ഥാപനങ്ങളും സന്ദര്‍ശകരും സ്ഥാപനത്തില്‍ എത്താറുണ്ട്.
ഒരു വര്‍ഷം പതിനായിരം ടണ്‍ അരി ഉള്‍പ്പെടെ വിവിധ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കോളേജ് കാന്റീനിലും ഹോസ്റ്റലുകളിലും പരമാവധി ഉപയോഗിക്കുന്നത് ക്യാമ്പസില്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ്. ഇതിനുപുറമെ കോളേജ് നടത്തുന്ന പരിസ്ഥിതി കാര്‍ഷിക പഠന ബോധവല്‍ക്കരണ പദ്ധതികളും ഏറെ ശ്രദ്ധേയമാണ്. പ്രസ്തുത ഘടകങ്ങള്‍ പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡിനു കോളേജിനെ തെരഞ്ഞെടുത്തത്.
യു.ജി.സി യുടെ ഗുണനിലവാര നിര്‍ണയത്തില്‍ എ ഡബിള്‍ പ്ലസ് ഗ്രേഡും, കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ഫ് റാങ്കിങ്ങില്‍ ഇന്ത്യയിലെ മികച്ച കോളേജ് പട്ടികയില്‍ 200300 പദവിയിലുമെത്തിയ നീലഗിരി കോളേജ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടോണോമസ് കോളേജ് കൂടിയാണ്. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയോട് അഫീലിയേറ്റു ചെയ്ത കോളേജിന് 11 ഡിഗ്രി കോഴ്‌സുകളും,നാല് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളും ഉണ്ട് 1700 ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ക്യാമ്പസ് മാനേജര്‍ പി. എം.ഉമ്മര്‍, ക്വാളിറ്റി കോര്‍ഡിനേറ്റര്‍ ഡോ. കാര്‍ത്തിക് , കോളേജ് കൗണ്‍സില്‍ അംഗം ഡോ ദുരൈ എന്നിവര്‍ ചേര്‍ന്ന് നീലഗിരി കലക്ടര്‍ ലക്ഷ്മി ഭവ്യ തണ്ണീരൂ വില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി .
ഗ്രീന്‍പോസിറ്റീവ് മിഷന്‍ വിജയിപ്പിച്ച അധ്യാപകരെയും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസാലി അഭിനന്ദിച്ചു. അവാര്‍ഡ് തുക ഒരു മാതൃകാ മെഡിസിന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
