ഹര്‍ഷാരവങ്ങളോടെ ലോകം വയനാടിനെ നെഞ്ചേറ്റി
കല്‍പ്പറ്റ: ലോകമാകെ ഉറ്റുനോക്കിയ ചരിത്രനിമിഷം, വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നെഞ്ചുലഞ്ഞ ഹര്‍ഷാരവങ്ങളോടെ നാട് ഏറ്റുവാങ്ങി. പതിനായിരക്കണക്കിന് ആളുകള്‍ പ്രഢഗംഭീരമായ മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടന പരിപാടിക്ക് സാക്ഷികളാകാനെത്തിയിരുന്നു. ചൂരല്‍മല ഉരുളില്‍ സര്‍വ്വവും നഷ്ടമായ 178 കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് അഭിവാദ്യങ്ങളും മുദ്രാവാക്യവുമായി ജനം ആര്‍പ്പുവിളിച്ചുകൊണ്ടേയിരുന്നു. പ്ലക്കാര്‍ഡുകളും നിറമാര്‍ന്ന ബലൂണുകളും കൈയിലേന്തി ഈറനണിഞ്ഞ കണ്ണുകളോടെ അതിജീവിതര്‍ നന്ദിയും സ്‌റ്റേഹവും പങ്കു വച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തിനായി ജില്ലയിലേക്ക് എത്തി. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എംസിഎഫ് സ്‌കൂള്‍, കല്‍പ്പറ്റ ഫഌര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കി. 17,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇരിപ്പിടങ്ങള്‍ക്കപ്പുറം നിറഞ്ഞ് കവിഞ്ഞ് ജനം വന്നു കൊണ്ടിരുന്നു. ഉദ്ഘാടനം വീക്ഷിക്കാനെത്തിയവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍ഇഡി വാളുകള്‍ ക്രമീകരിച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണം വിതരണവും നടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
