'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
മാനന്തവാടി: വയനാട് ജില്ലയിലെ പട്ടികവര്‍ഗ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തണലാകേണ്ട 'വിദ്യാവാഹിനി' പദ്ധതിയിലെ വാഹന ഉടമകളും, തൊഴിലാളികളും വാടക കുടിശിക ലഭ്യമാകാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലെന്ന് പരാതി. മാനന്തവാടി മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാടക മുടങ്ങിയതോടെ പെരുന്നാളും ഈസ്റ്ററും, ഇപ്പോള്‍ വിഷുക്കാലത്തും സാമ്പത്തിക ബുദ്ധിമുട്ടിലാണ് തങ്ങളെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വേതനം ലഭിക്കാത്തത് നൂറുകണക്കിന് െ്രെഡവര്‍മാരെയും വാഹന ഉടമകളെയും കടക്കെണിയിലാക്കിയിരിക്കുകയാണ്.പദ്ധതി പ്രകാരം ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ മുതല്‍ ഫണ്ട് അനുവദിച്ചിട്ടില്ല. ട്രൈബല്‍ വകുപ്പ് ഓഫീസുകളുമായി ബന്ധപ്പെടുമ്പോള്‍ ഫണ്ട് ലഭ്യമല്ല എന്ന മറുപടിയാണ് നിരന്തരം ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഡീസല്‍ ചെലവിനും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക കടം വാങ്ങിയാണ് പലരും സര്‍വീസ് തുടരുന്നത്. ശരാശരി 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഓരോ വാഹന ഉടമയ്ക്കും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ട്.
സാമ്പത്തിക വര്‍ഷാവസാനവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തുക വൈകാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, തങ്ങളുടെ ജീവിതമാര്‍ഗ്ഗം അടഞ്ഞതോടെ കടുത്ത പ്രതിഷേധത്തിലാണ് തൊഴിലാളികള്‍.
ആഘോഷങ്ങള്‍ക്കിടയിലും തങ്ങളെ അവഗണിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. ഫണ്ട് ഉടന്‍ ലഭ്യമാക്കി കുടിശ്ശിക തീര്‍ക്കണമെന്നും വിഷുവിനെങ്കിലും ആശ്വാസകരമായ നടപടി ഉണ്ടാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
