ഇതാ, വാഗ്ദത്തം ചെയ്ത വയനാട്
കല്‍പ്പറ്റ: 2024 ജൂലൈ 30 ന് പുലര്‍ച്ചെ പുഞ്ചിരിമട്ടത്തെ മലഞ്ചെരിവില്‍ 1750 അടി മുകളില്‍ പൊട്ടിയ ഉരുള്‍ ഉലച്ച വയനാട് എന്ന മണ്ണിന് 579 ദിവസങ്ങള്‍ക്ക് ശേഷം പുനര്‍ജനി. 298 ജീവനുകള്‍ നഷ്ടപ്പെട്ട് ഒന്നാകെ ഛിന്നഭിന്നമായ ഒരു ജനതയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ നല്‍കിയ വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു ഇന്ന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് നിറഞ്ഞ മനസ്സോടെ സാക്ഷ്യം വഹിച്ചത്. പ്രകൃതി ദുരന്തത്തില്‍ ഉലഞ്ഞുപോയ നാടിനെ തിരികെയേല്‍പ്പിക്കാന്‍ ഓരോ മലയാളിയും കൂടെ നിന്നു. ഹാനിയുടെയും നൈസ മോളുടെയും വത്സലയുടെയും ശ്രുതിയുടെയും മാധവിയുടെയും ശെല്‍വരാജിന്റെയും ഉള്ളുലയ്ക്കുന്ന നൊമ്പരങ്ങളെ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
'ഞങ്ങള്‍ക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം' എന്ന അതിജീവിതരുടെ ആവശ്യത്തെ നെഞ്ചിലേറ്റിയ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
ദുരന്തം നടന്നു 63ാം ദിവസം കല്പറ്റ ബൈപ്പാസിന് അടുത്തുള്ള എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടികള്‍ തടസ്സപ്പെടുത്തിയത് വേഗം കുറച്ചെങ്കിലും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. 410 വീടുകള്‍ ടൗണ്‍ഷിപ്പില്‍ ഉയരുമെന്ന് പ്രഖ്യാപിച്ചു. ആശുപത്രി, കമ്മ്യൂണിറ്റി സെന്റര്‍, അംഗനവാടി, മാര്‍ക്കറ്റ്, കളിസ്ഥലം, റോഡുകള്‍, പാലം, സ്മാരകം എന്നിങ്ങനെ പദ്ധതിയില്‍ വിഭാവനം ചെയ്ത ഓരോ കാര്യങ്ങളും പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് സ്ഥലം ഏറ്റടുത്ത് രണ്ട് ദിവസത്തിനകം വീട് നിര്‍മാണം തുടങ്ങി. മാതൃക വീട് പൂര്‍ത്തിയാക്കി അത് കാണാന്‍ ജനങ്ങളെ ക്ഷണിച്ചു. മേല്‍ത്തരം വൈദഗ്ദ്യവും എഞ്ചിനീയറിംഗ് മേന്മയും ബ്രാന്‍ഡഡ് വസ്തുക്കളും ഉപയോഗിച്ചുള്ള നിര്‍മാണം കണ്ടു ആളുകള്‍ക്ക് സ്വയം ബോധ്യപ്പെട്ടു. നിര്‍ത്താതെ പെയ്ത മഴയെയും കൂസാതെ അഭംഗുരം മുന്നോട്ട് പോയ നിര്‍മാണ പ്രവൃത്തി, ദുരന്ത ദിനം കഴിഞ്ഞു 579 ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യ ഘട്ടത്തിലെ 178 വീടുകള്‍ പൂര്‍ത്തിയായി.
ഞായറാഴ്ച എല്‍സ്റ്റണില്‍ മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങില്‍ പട്ടയം സ്വീകരിച്ച ചൂരല്‍മല സ്വദേശി 70കാരി മാധവി മുഖ്യമന്ത്രിയുടെ കൈയില്‍ മുത്തമിട്ട് കണ്ണീര്‍ വാര്‍ത്തപ്പോള്‍ അത് ഉയിര്‍ത്ത വയനാടിന്റ നന്ദിസൂചകമായി മാറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
