വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
മാനന്തവാടി: മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കയ്യിലുള്ള നിക്ഷിപ്ത വനഭൂമിയില്‍ നിന്നും 28 ഏക്കര്‍ എറ്റെടുക്കുന്നതിന് പകരം മുത്തങ്ങ, ബത്തേരി റേഞ്ചുകളില്‍പ്പെടുന്ന പുത്തൂര്‍, കാപ്പാട് എന്നിവിടങ്ങളിലെ സ്ഥലം വനം വകുപ്പിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ അമ്പുകുത്തി ഭൂമിയില്‍ മെഡിക്കല്‍ കോളേജ് കെട്ടിടം ഉയരുമെന്ന പ്രതീക്ഷ സജീവമായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോര്‍ട്ടലില്‍ പ്രസ്തുത ഭൂരേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുകയായിരുന്നു സര്‍ക്കാര്‍ നടപടികളില്‍ പ്രധാന തടസ്സം. എന്നാല്‍ സംസ്ഥാന സര്‍ക്കാരും വനം വകുപ്പും തമ്മിലുണ്ടാക്കിയ എംഒയു (മെമ്മറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ്) വിന്റെ അടിസ്ഥാനത്തില്‍ റവന്യു ഭൂമി വനംവകുപ്പിന് വിട്ടു നല്‍കി ഉത്തരവിറങ്ങിയതോടെ പരിവേഷ് പോര്‍ട്ടലില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യല്‍ സുഗമമായി. യൂസര്‍ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (ഡിഎംഇ ) ചുമതലപ്പെടുത്തിയ നോഡല്‍ ഓഫീസറാണ് ഇക്കാര്യങ്ങള്‍ ചെയ്ത് വരുന്നത്. എംഒയു ആയ സ്ഥിതിക്ക് ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യങ്ങള്‍ പരിശോധിച്ച് പച്ചക്കൊടി കാണിക്കുന്ന പക്ഷം സര്‍ക്കാരിന് അമ്പുകുത്തി ഭൂമി പൂര്‍ണ്ണമായി ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. സംസ്ഥാന വനംവകുപ്പ് പ്രസ്തുത ഭൂമി കൈമാറ്റത്തില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയതോടെ കേന്ദ്ര വനം വകുപ്പും അനുകൂല നിലപാട് സ്വീകരിക്കാനാണ് സാധാരണ ഗതിയില്‍ സാധ്യത. ഇക്കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിക്കാനുള്ള നീക്കങ്ങള്‍ നടത്തി വരുന്നതായി മന്ത്രി ഒ ആര്‍ കേളുവിന്റെ ഓഫീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
