'കിടക്കാന്‍ സ്ഥലമില്ല, കയ്യില്‍ പണമില്ല' സ്‌റ്റേഷനില്‍ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്

മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യവുമായി പോലീസ് സ്‌റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂര്‍, കണ്ണപുരം, മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍, കണ്ണപുരം സ്‌റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്.
12.10.2025 രാത്രിയോടെയാണ് ഷബീര്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയത്. കൈയില്‍ പണമില്ലാത്തതിനാല്‍ കിടക്കാന്‍ സ്ഥലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മനു അഗസ്റ്റിന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കൈവശം പേഴ്‌സ് കാണുകയും ഇയാളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയും മേല്‍ അഡ്രസ് കണ്ണപുരം സ്‌റ്റേഷനിലേക്ക് വിളിച്ച് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നാണ്, ഇയാള്‍ കണ്ണപ്പുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിങ്ങില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും മനസിലായത്.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ കണ്ണപുരം പോലീസിന് കൈമാറി. സിപിഓ മാരായ ഷിന്റോ ജോസഫ്, എ.ബി ശ്രീജിത്ത് എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍