ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടുമാണ്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതേസമയം, തൃശ്ശൂരില്‍ ശക്തമായ തോരാമഴയില്‍ വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളിലും ഗ്രാമമേഖലയിലും നിരവധി വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചേലക്കര ആറ്റൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അസുരന്‍കുണ്ട് മലനിരകളില്‍ നിന്നാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
രാവിലെ ഏഴുമണിക്ക് തുടങ്ങിയ മണിക്കൂറുകള്‍ നീണ്ട മഴ തീരാദുരിതം ആണ് തൃശ്ശൂരില്‍ സൃഷ്ടിച്ചത്. അശ്വനി ആശുപത്രിക്ക് സമീപം നിരവധി വീടുകളില്‍ വെള്ളം കയറി. പിന്നീട് പോലീസ് എത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
രാത്രി മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ എറണാകുളം ജില്ലയില്‍ ഒട്ടുമിക്ക ഇടങ്ങളിലും വെള്ളം കയറി . പേട്ട താമരശ്ശേരി റോഡില്‍ ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാറ് തോട്ടില്‍ വീണു. ഓണ്‍ലൈന്‍ ടാക്‌സിയാണ് വെള്ളത്തില്‍ വീണത്. തോടും കരയും തിരിച്ചറിയാന്‍ ആകാത്ത വിധം വെള്ളം കയറിയതാണ് അപകടത്തിന് കാരണം. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ ശ്രമഫലമായാണ് കാര്‍ കരക്കുകയറ്റിയത്.കൃത്യമായ സൈന്‍ ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, പാലക്കാട് ശക്തമായ മഴയില്‍ അട്ടപ്പാടി ചുരത്തില്‍ മുക്കാലി,മന്ദംപൊട്ടിമേഖലയില്‍ മഴ വെള്ളത്തോടൊപ്പം കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയത് ഗതാഗതം തടസ്സപ്പെട്ടു. കുന്തിപ്പുഴ ,നെല്ലിപ്പുഴ എന്നി പുഴകളില്‍ ജല നിരപ്പ് ഉയര്‍ന്നു. അലനല്ലൂര്‍ ,എടത്തനാട്ടുകര ക്രോസ് വെയില്‍ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ജല, സാഹസിക വിനോദങ്ങള്‍ക്കും ഓഫ് റോഡ് ട്രക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളം മറിഞ്ഞു.വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.മത്സ്യബന്ധനത്തിന് പോകവേ രാവിലെ 6 മണി ഓടെയായിരുന്നു അപകടം. ചിറയിന്‍കീഴ് സ്വദേശി അഭിലാഷ്,വെട്ടൂര്‍ സ്വദേശി കിരണ്‍ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ല. മുതലപ്പൊഴിയില്‍ ഇന്നലെയും ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍