കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.

പുല്‍പ്പള്ളി: കബനി ജലത്തില്‍ കേരളത്തിനു അവകാശപ്പെട്ട വിഹിതത്തിന്റെ ഭാഗം ഉപയോഗപ്പെടുത്തുന്നതിനും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വേനലിലും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതിയുമായി ജലവിഭവ വകുപ്പും സര്‍ക്കാരും മുന്നോട്ടുപോകുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ജനം. കടമാന്‍തോട് പദ്ധതിക്കു ഡിപിആര്‍ തയാറാക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ വിവരം പുറത്തുവന്നതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ആളുകള്‍ ഭിന്ന ചേരികളിലായി. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന നിലപാടിലാണ്. എന്നാല്‍ കുടിയേറ്റപ്രദേശങ്ങളില്‍ ജനജീവിതത്തിന്റെ ഗതിമാറ്റത്തിനു കാരണമാകുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന പക്ഷത്തിലാണ് മറുവിഭാഗം.1990 ല്‍ രൂപീകരിച്ച കാവേരി നദീജലതര്‍ക്ക ട്രിബ്യൂണലിന്റെ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തില്‍ 21 ടിഎംസി വയനാടിനു അവകാശപ്പെട്ടതാണ്. ഇതില്‍ ഏകദേശം ഒമ്പത് ടിഎംസി വെള്ളമാണ് ബാണാസുര, കാരാപ്പുഴ അണകളിലടക്കം ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം പ്രയോജനപ്പെടുത്തുന്നതിന് വിഭാവനം ചെയ്തതില്‍ പ്രധാനപ്പെട്ടതാണ് കടമാന്‍ തോട് പദ്ധതി. മാനന്തവാടി എടവക തൊണ്ടാര്‍ പദ്ധതിയും ജലിവിഭവ വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്. ഈ പദ്ധതിക്കു ഡിപിആര്‍ തയാറാക്കുന്നതിനും ഭരണാനുമതിയായിട്ടുണ്ട്.
ജില്ലയുടെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില്‍ മഴ ലഭിക്കുന്നതാണ് കര്‍ണാടകയോടു ചേര്‍ന്നുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍. വേനല്‍ക്കാലങ്ങളില്‍ രണ്ട് പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും പിടിയിലാകാറുണ്ട്. അതിനാല്‍ കടമാന്‍ തോട് പദ്ധതി അനിവാര്യതയാണെന്നാണ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനങ്ങളുടെ പൊതു അഭിപ്രായം. പുല്‍പ്പള്ളി പഞ്ചായത്ത് നിവാസികളില്‍ ഭൂരിപക്ഷവും ഇതോടു യോജിക്കുന്നവരാണ്. എന്നാല്‍ പുല്‍പ്പള്ളി ആനപ്പാറയ്ക്കു സമീപം അണക്കെട്ട് നിര്‍മിക്കുന്നതോടെ മുങ്ങിപ്പോകുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നല്ലൊരു പങ്കും പദ്ധതിക്ക് എതിരാണ്. ഡാം വിരുദ്ധ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെയും വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെ ഏതാനും പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്.
കടമാന്‍തോട് പദ്ധതിയുടെ ഭൂതല, ലിഡാര്‍ സര്‍വേ നേരത്തേ പൂര്‍ത്തിയായതാണ്. 2023 നവംബറിലാണ് ലിഡാര്‍ സര്‍വേ അവസാനിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് സര്‍വേ നടത്തിയത്. പ്രദേശത്തിന്റെ ഭൂഘടന, കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിസ്ഥലങ്ങള്‍, ആയക്കെട്ട് ഏരിയ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണം സര്‍വേയുടെ ഭാഗമായി നടന്നു. ഭൂതല, ലിഡാര്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ സംയോജിപ്പിച്ചണ് പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കേണ്ടത്.
കടമാന്‍തോട് പദ്ധതി നടപ്പാക്കണമെന്നാണ്പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലെ എല്‍ഡിഎഫ് നേതക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം. നാടിന്റെയും ജനങ്ങളുടെയും ഭാവിയെ സംബന്ധിച്ചിടത്തോളം പദ്ധതി സുപ്രധാനമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗവും പുല്‍പ്പള്ളി ഏരിയ മുന്‍ സെക്രട്ടറിയുമായ എം.എസ്. സുരേഷ്ബാബു പറഞ്ഞു. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചും മുങ്ങിപ്പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ കൈവശമുള്ള ഭൂമിയും മറ്റു സ്വത്തുക്കളും ഏറ്റവും ഉയര്‍ന്ന വിലയും നഷ്ടപരിഹാരവും നല്‍കി ഏറ്റെടുത്തും പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനഹിതം കണക്കിലെടുക്കാതെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഡാം വിരുദ്ധ കര്‍മ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ പറഞ്ഞു. സമിതി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പദ്ധതിയെ എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ചെറുകിട പദ്ധതികള്‍ പര്യാപ്തമാണെന്ന് ബേബി പറഞ്ഞു.
വയനാടിനും കര്‍ഷകര്‍ക്കും ആവശ്യമുള്ളതല്ല കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ കാരാപ്പുഴയിലും പടിഞ്ഞാറത്തറയിലും വന്‍കിട ജല പദ്ധതികളുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍നിന്നു ഏറെ അകലെയല്ല കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാം. ഇനിയും വന്‍കിട അണകളെ താങ്ങാനുള്ള ശേഷി ജില്ലയ്ക്കില്ല. ഗൂഢ താത്പര്യങ്ങള്‍ ഉള്ളവര്‍ക്കാണ് കടമാന്‍തോട് പദ്ധതി നടപ്പാക്കണമെന്ന നിര്‍ബന്ധം. ഇക്കൂട്ടത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കരാറുകാരും ഉണ്ട്. കബനി ജലം പ്രയോജനപ്പെടുത്തുന്നതിന് ചെറുകിട കുടിവെള്ള, ജലസേചന പദ്ധതികളാണ് ആവശ്യമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍