അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 2024 ജനുവരി മുതല്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം. 2024 ജനുവരി 1 മുതല്‍ 2025 ജൂലൈ 10 വരെയുള്ള കാലയളവില്‍ ആണിത്. മലേറിയ, മന്ത് എന്നീ രോഗങ്ങള്‍ക്കായി സ്‌ക്രീനിംഗ് ക്യാമ്പുകളില്‍ നടത്തിയ പരിശോധന യില്‍ പക്ഷെ ഒറ്റ മലേറിയ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതിഥി പോര്‍ട്ടല്‍, തൊഴില്‍ വകുപ്പ് എന്നിവയുടെ കണക്കനുസരിച്ച് വയനാട്ടില്‍ 13,557 അതിഥി തൊഴിലാളികളുണ്ട്.കഴിഞ്ഞ വര്‍ഷം 271 സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 6236 പേരെ മന്ത്, മലേറിയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 22 പേര്‍ക്ക് മന്ത് റിപ്പോര്‍ട്ട് ചെയ്തു.2025 ജനുവരി 1 മുതല്‍ ജൂലൈ 10 വരെ 43 ക്യാമ്പുകളിലായി 1275 പേരില്‍ മന്ത് പരിശോധനയും 889 പേരില്‍ മലേറിയ പരിശോധനയും നടത്തിയപ്പോള്‍ ഒരാള്‍ക്കാണ് മന്തുള്ളതായി കണ്ടെത്തിയത്.
മലേറിയ, മന്ത് എന്നിവഫീല്‍ഡില്‍ പോയി പരിശോധിച്ച് കണ്ടുപിടിക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് 'മിസ്റ്റ്' എന്ന പേരില്‍ രാത്രികാല പരിശോധന പദ്ധതി നടപ്പാക്കിയിരുന്നു. രാത്രി 8 മുതല്‍ എല്ലാ ദിവസവും നടക്കുന്ന രാത്രികാല പരിശോധന സംഘത്തില്‍ ഒരു ഡോക്ടറും രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമാണുള്ളത്.
പരിശോധന നടക്കുന്ന ഗ്രാമപഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍സഹായങ്ങള്‍ ഒരുക്കും.അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും ഉന്നതികളും കേന്ദ്രീകരിച്ചാണ് മിസ്റ്റ് പരിശോധന കൂടുതലായി നടക്കുന്നത്.
സ്‌പോട്ടില്‍ മലേറിയ പരിശോധിക്കാനുള്ള ആര്‍ഡിടി (റാപിഡ് ഡയഗ്‌നോസറ്റിക് ടെസ്റ്റ്) കിറ്റുമായാണ് സംഘം പോകുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും
ഒന്നിടവിട്ട മാസങ്ങളിലാണ് രാത്രികാല പരിശോധന. അതിഥി തൊഴിലാളികള്‍
കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളില്‍ എല്ലാ മാസവും പരിശോധനയുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍