ആശൈ കണ്ണനെ കൊന്നത് സ്വന്തം മകനായ അരുണ്‍പാണ്ടി

അമ്മയെയും,തന്നെയും കുറിച്ച് അപവാദം പറഞ്ഞത് പ്രകോപനമായി; കൊലപാതകം തലക്കടിച്ചും,ശ്വാസം മുട്ടിച്ചും;കൊലപാതകം സെപ്തംബര്‍ 29 ന്; പ്രചോദമനമായത് ദൃശ്യം സിനിമ; സഹായി അര്‍ജുനും അറസ്റ്റില്‍
നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട ആശൈകണ്ണനെ കൊന്നത് രണ്ടാമത്തെ മകനായ അരുണ്‍ പാണ്ടി (22)യാണെന്ന് മാനന്തവാടി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് സഹായിച്ചത് അരുണിന്റെ സുഹൃത്ത് അര്‍ജ്ജുന്‍ (22). ഇരുവരേയെും ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പോലീസ്.
ആശൈകണ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മകന്‍ അരുണ്‍ പാണ്ടിയേയും സുഹൃത്ത് അര്‍ജ്ജുനേയും മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയും സംഘവും അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, മകനായ തന്നെയും അമ്മയേയും ചേര്‍ത്ത് അപവാദം പറയുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. സെപറ്റംബര്‍ 29ന് രാത്രി 9 മണിയോടെ പയിങ്ങാട്ടിരിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ചാണ് കൊലനടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
തമിഴ്നാട് ഉസിലാംപെട്ടി സ്വദേശിയായ ആശൈകണ്ണന്‍ 14 വര്‍ഷം മുമ്പ് ഭാര്യ മണിമേഖലയേയും,മക്കളായ സുന്ദരപാണ്ടി, അരുണ്‍ പാണ്ടി, ജയപാണ്ടി എന്നിവരെയും ഉപേക്ഷിച്ച് പോയ വ്യക്തിയാണ്. എന്നാല്‍ 8 മാസം മുമ്പ് ഇടനിലക്കാരുടെ മധ്യസ്ഥതയില്‍ ഇയ്യാള്‍ കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. പയിങ്ങാട്ടിരിയിലെ സുലൈമാന്‍ കോര്‍ട്ടേഴിസിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്. മൂത്തമകന്‍ സുന്ദരപാണ്ടി മൈസൂരിലെ ഹോട്ടലില്‍ ജോലിചെയ്ത് വരികയാണ്. രണ്ടാമത്തെ മകന്‍ അരുണ്‍ പാണ്ടി മാനന്തവാടിയിലെ ഗുജറിയിലും, ഇളയമകന്‍ ജയപാണ്ടി പെയിന്റിംഗ് തൊഴിലാളിയുമാണ്. കുടുംബവുമൊത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് താമസമാരംഭിച്ച ആശൈ കണ്ണന്‍ ആദ്യ രണ്ടാഴ്ച കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. മദ്യലഹരിയില്‍ ഇയ്യാള്‍ മണിമേഖലയെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും, രണ്ടാമത്തെ മകനായ അരുണിനേയും മണിമേഖലയേയും കുറിച്ച് വളരെ മോശമായി സംസാരിക്കാനും തുടങ്ങിയതയാും അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. സ്വന്തം അമ്മയെയും അരുണിനേയും ചേര്‍ത്ത് അപവാദം പറഞ്ഞതുമുതലാണ് അരുണിന് ആശൈകണ്ണനോട് വെറുപ്പും വിദ്വേഷവും തോന്നിതുടങ്ങിയത്. ആയതിന്റെ അടിസ്ഥാനത്തില്‍ അരുണ്‍പാണ്ടി അച്ഛനെ കൊല്ലാന്‍തീരുമാനിക്കുകയായിരുന്നു.
കൊലപാതകം നടന്ന വിധം:
സെപ്തംബര്‍ 29ന് രാത്രി 8 മണിയോടെ അരുണ്‍പാണ്ടി വാങ്ങി നല്‍കിയ മദ്യവുമായി അര്‍ജ്ജുന്‍ ആശൈകണ്ണനെ കോര്‍ട്ടേഴ്സിന് സമീപത്തെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അരുണ്‍പാണ്ടി നേരത്തെ കൈവശം കരുതിയിരുന്ന സ്റ്റീല്‍ പൈപ്പുകൊണ്ട് ആശൈകണ്ണന്റെ തലക്കടിച്ചു. പിന്നീട് അര്‍ജുന്റെ ഉടുമുണ്ട് അഴിച്ചെടുത്തശേഷം നിലത്തുവീണ ആശൈകണ്ണന്റെ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാന്‍വേണ്ടി അര്‍ജുന്‍ ചെങ്കല്ലെടുത്തി ആശൈകണ്ണന്‍രെ തലയിലേക്കിടുകയും ചെയ്തു. തടുര്‍ന്ന് ഇരുവരും നേരത്തെ ഗുജറിയില്‍നിന്നും കൊണ്ടുവന്നിരുന്ന കൈക്കോട്ടും പാരയുമെടുത്ത് കുഴികുത്തി ആശൈകണ്ണനെ കുഴിയിലിട്ട് മൂടുകയായിരുന്നൂ. പിന്നീട് കൊലക്കുപയോഗിച്ച ആയുധങ്ങള്‍ ഇരുവരും ചേര്‍ന്ന് ഗുജറിയില്‍ കൊണ്ടിട്ടു. അന്നേദിവസം വീട്ടിലേക്ക് പോകാതെ ഇവര്‍ അമ്പലത്തിലേക്ക് പോകുകയും ചെയ്തു. പിന്നീട് ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം ഇവര്‍ കൊലചെയ്ത സ്ഥലത്ത് പോയിനോക്കുകയും ചെയ്തിരുന്നു. ആശൈകണ്ണന്‍ പലപ്പോഴും വീട്ടില്‍ നിന്നും വിട്ട് നില്‍്കകുന്ന വ്യക്തി ആയതിനാല്‍ മണിമേഖലയടക്കം ആര്‍ക്കും യാതൊരു സംശയവും തോന്നിയതുമില്ല.
പ്രചോദനം:
മലയാളത്തിലെ ദൃശ്യം സിനിമയാണ് പ്രതിയെ ഇത്തരത്തിലേക്കൊരു കൃത്യത്തിലേക്കും, മൃതദേഹം മറവുചെയ്യുന്നതിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും അരുണിന്റെ വല്ലാതെ സ്വാദീനിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കുറ്റകൃത്യം തെളിഞ്ഞത്:
ആശൈകണ്ണന്റെ മൃതദേഹം പുറത്തെടുത്തതിനുശേഷം പരിശോധിച്ചതില്‍ ഇടതുകയ്യില്‍ ആശൈകണ്ണനെന്നും മണിമേഖലയെന്നും പച്ചകുത്തിയത് പോലീസിന്‍രെ ശ്രദ്ധയില്‍പ്പട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിമേഖലയെ കണ്ടെത്തുകയും, മൃതദേഹസമീപത്ത് വെച്ച് മണിമേഖല തന്റെ ഭര്‍ത്താവ് ആശൈകണ്ണനാണ് മരിച്ചതെന്ന് പോലീസിനോട് വ്യക്തമാക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. മൃതദേഹം പോസ്റ്റുമോര്‍ത്തിന് ശേഷം ഇളയമകനടക്കമുള്ളവര്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ :
വയനാട് ജില്ല പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ, സിഐ പികെ മണി, അഡിഷണല്‍ എസ്ഐ അബ്ദുള്ള, എഎസ്ഐമാരായ അജിത്ത് കുമാര്‍, രമേശന്‍, മനോജ്,ജിനേഷ്, എസ.സിപിഒ റിയാസ്,അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടോയെന്നുള്ള കാര്യം അന്വേഷിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍