സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആര്‍ കേളു; പണി ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎല്‍സിസിഎസ്

കല്‍പ്പറ്റ: വിദേശ അധിനിവേശത്തിനെതിരെ പട പൊരുതിയ ഗോത്ര വര്‍ഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി സുഗന്ധഗിരിയില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍ കേളു നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം നവംബര്‍ 15ന് ബിര്‍സ മുണ്ടയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മ്യൂസിയം പ്രവൃത്തി ഒക്ടോബറില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് തിങ്കളാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. 3 സോണുകളായുള്ള നിര്‍മാണ പ്രവൃത്തിയില്‍ സോണ്‍ രണ്ടും മൂന്നുമാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിടം ഫൗണ്ടേഷന്റെ 18 കോണ്‍ക്രീറ്റ് തൂണുകളില്‍ 10 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി പ്രവൃത്തി ഏറ്റെടുത്ത ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ബാക്കി 8 തൂണുകളുടെ നിര്‍മ്മാണം, റിട്ടേയ്‌നിംഗ്വാള്‍ എന്നിവ ഈ മാസം 30നകം തീര്‍ക്കും. ഒക്ടോബര്‍ 31 നകം തന്നെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കും. ജൂലൈയില്‍ മഴ ശക്തിപ്പെട്ടാല്‍ നിര്‍മാണം പ്രയാസകരമായിരിക്കുമെന്നും മഴ മാറി നില്‍ക്കുന്ന ഈ അവസരത്തില്‍ തന്നെ കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് പണി മുന്നോട്ടുകൊണ്ടുപോകണമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദേശിച്ചു. തദ്ദേശീയരായ ഗോത്ര വിഭാഗ തൊഴിലാളികളെ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമാക്കണം. വൈത്തിരി സുഗന്ധഗിരിയിലെ 20 ഏക്കര്‍ ഭൂമിയിലാണ് 16.66 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ടാഡ്‌സ്) കീഴില്‍ ഗോത്ര സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം നിര്‍മിക്കുന്നത്. ഇതില്‍ 7.19 കോടി രൂപ ഫണ്ട് ലഭ്യമായി. പട്ടികജാതിവര്‍ഗ വികസന വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയാണ് മ്യൂസിയത്തിനായി കിര്‍ടാഡ്‌സിന് കൈമാറിയത്. യോഗത്തില്‍ സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, കിര്‍ടാഡ്‌സ് ഉദ്യോഗസ്ഥര്‍, യുഎല്‍സിസിഎസ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍