ആരോഗ്യം ആനന്ദം: ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി

നല്ലൂര്‍നാട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ആരോഗ്യം ആനന്ദം , അകറ്റാം അര്‍ബുദം' എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ കാന്‍സര്‍ സെന്ററില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായി. മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡിന്റെ ഉദ്ഘാടനവും ക്യാമ്പയിന്‍ പ്രിലോഞ്ച് പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ആരോഗ്യം ആനന്ദം ക്യാമ്പയിന്‍ ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് മുഖ്യ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ കാന്‍സര്‍ സെന്ററിലെ നൂതന ചികിത്സാ രീതികളെ കുറിച്ച് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ രാജേഷ് ആര്‍ അവതരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷ പി കല്യാണി,എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷന്‍ ശിഹാബുദ്ധീന്‍ ആയാത്ത്, വാര്‍ഡ് മെമ്പര്‍ സുമിത്ര ബാബു ,ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്,, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ സുഷമ പി എസ്, എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ ഇന്ദു എ, ആശുപത്രി സൂപ്രണ്ട് ഡോ ടി ഹരിപ്രസാദ്, പൊരുന്നന്നൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അനില്‍ കുമാര്‍, എടവക കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പുഷ്പ, എച്ച് എം സി അംഗങ്ങളായ മുരളി , ജിതിന്‍ ബാനു,ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറിള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് മനോജ് കുമാര്‍, പൊരുന്നന്നൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാന്‍സര്‍ ബോധവല്‍ക്കരണ കലാപരിപാടികള്‍ അരങ്ങേറി.
ബൃഹത്തായ കാന്‍സര്‍ പ്രതിരോധ, പരിശോധനാ പരിപാടിയാണ് ആരോഗ്യം ആനന്ദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ .ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 4 കാന്‍സര്‍ ദിനത്തില്‍ വിവിധ വകുപ്പുകളെയും സന്നദ്ധ, സ്വകാര്യ സംഘടനകളെയും കോര്‍ത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റ ആദ്യഘട്ടം മാര്‍ച്ച് 8 ലോക വനിതാ ദിനത്തോടെ അവസാനിക്കും. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ലാബുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ എന്നിവയും ഈ പരിപാടിയുടെ ഭാഗമാകും.
സ്ത്രീകളിലെ കാന്‍സര്‍ സംബന്ധിച്ച് പൊതുവെയും പ്രത്യേകിച്ച് സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവ സംബന്ധിച്ചും സമൂഹത്തില്‍ അവബോധം വര്‍ദ്ധിപ്പിക്കുക,
വിവിധതരം കാന്‍സറുകള്‍ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകള്‍, ഭീതി എന്നിവ അകറ്റുക,
കാന്‍സര്‍ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,
ലക്ഷ്യവിഭാഗത്തില്‍പ്പെടുന്ന പരമാവധി സ്ത്രീകളെ സ്തനപരിശോധന, ഗര്‍ഭാശയഗള പരിശോധന എന്നിവക്ക് വിധേയരാക്കുക,
അര്‍ബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിസ നല്‍കുകയും അതുവഴി കാന്‍സര്‍ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്യാമ്പയിന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തവും പിന്തുണയുമുണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് അഭ്യര്‍ത്ഥിച്ചു
--


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍