പ്രകൃതി ദുരന്തത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ നുണപ്രചാരണം: ചൂരല്‍ മലയില്‍ ചിലവഴിച്ച കണക്കുകള്‍ പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: കുമ്മനം രാജശേഖരന്.
കല്‍പ്പറ്റ : പ്രകൃതി ദുരന്തം ഉണ്ടാവുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആനന്ദം കൊള്ളുകയാണെന്നും, ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സര്‍ക്കാര്‍ മാറ്റുകയാണെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ചൂരല്‍ മലയില്‍ ഇത് വരെ മതിയായ ആശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. ദുരിത മേഖലയില്‍ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. ദുരന്തത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇരു മുന്നണികളും നുണ പ്രചരണങ്ങള്‍ നടത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ചൂരല്‍ മലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. എന്‍ഡിഎ വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂരല്‍ മലയിലെത്തി ദുരന്തത്തിന്റെ ആഘാതം പഠിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. വയനാട്ടിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. കുമ്മനം പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തവും, ഓഖി ദുരന്തവും ഉണ്ടായപ്പോള്‍ ദുരിതമുഖത്ത് കേരള മുഖ്യമന്തി എത്തുന്നതിനും മുന്‍പ് ഓടിയെത്തിയ പ്രധാനമന്ത്രിയെക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്താന്‍ ഇരു മുന്നണികള്‍ക്കും ലജ്ജയില്ലേയെന്നും കുമ്മനം ചോദിച്ചു. ഈ തിരഞ്ഞെടുപ്പില്‍ നുണ പ്രചാരണങ്ങളില്‍ കൂടിയാണ് ഇരു മുന്നണികളും വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കേരളത്തില്‍ രണ്ടു ലക്ഷത്തോളം വീടുകള്‍ വെച്ച് കൊടുക്കാനുള്ള പ്രവര്‍ത്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വരികയാണ്. 79 കോടി രൂപ അനുവദിച്ചു. അതില്‍ 36 കോടി രൂപ നല്കിക്കഴിഞ്ഞുവെന്നും കുമ്മനം വ്യക്തമാക്കി.
വയനാട്ടിലെ കാര്‍ഷിക രംഗം അപ്പാടെ തകര്‍ന്നടിഞ്ഞു. വനവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല . അടിസ്ഥാനപരമായ ഒരു പ്രശ്നവും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നിലെന്നും കുമ്മനം പറഞ്ഞു . കോണ്‍ഗ്രസിനും, സിപിഎമ്മിനും സ്വന്തം കാര്യം നടക്കണം എന്നല്ലാതെ ഈ നാട് നന്നാവണമെന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാടിനെ അറിയാത്ത,വയനാടിനെ കറവപ്പശുമായി മാത്രം കാണുന്ന പ്രിയങ്ക വദ്രയ്ക്ക് വയനാട്ടിനായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും, കുമ്മനം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സ്വന്തം കൊടി പോലും ഉയര്‍ത്താന്‍ സാധിക്കാത്ത തരത്തിലാണ് ഘടക കക്ഷിയായ മുസ്ലിം ലീഗെന്നും കുമ്മനം പരിഹസിച്ചു .
ഇവിടെ പരസ്പരം ശത്രുത ഭാവിക്കുന്ന ഇരുമുന്നണികളും കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ഒറ്റക്കെട്ടാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
അതേസമയം വരും ദിവസങ്ങളില്‍ ഇരുമുന്നണികളും വ്യാപകമായ രീതിയില്‍ നുണ പ്രചാരണങ്ങള്‍ നടത്തുമെന്നും, അതില്‍ കുടുങ്ങാന്‍ പാടില്ലെന്നും കുമ്മനം ഓര്‍മിപ്പിച്ചു. പ്രാദേശിക, മതവികാരങ്ങള്‍ ഇളക്കി വിടുന്ന ഇരുമുന്നണികളെയും ദേശീയ വികാരം ഉയര്‍ത്തി നേരിടണമെന്നും, മറ്റെല്ലാത്തിനുമുപരി നമുക്ക് നമ്മുടെ നാടാണ് വലുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ക്രൈസ്തവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിന്റ ഭാഗമായാണ് വഖഫിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കിയത്. സാമൂഹിക അസമത്വം ഇല്ലാതാക്കി സമത്വം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്
എല്ലാവര്ക്കും നീ നല്‍കണം, വിഭാഗീയത പാടില്ലെന്നും, ഭാരതത്തിലെ പൗരന്മാര് എല്ലാവരും ഒരുപോലെയാണെന്നും കുമ്മനം കൂടി ചേര്‍ത്തു.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്, സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്ത്, അഡ്വ.പ്രകാശ് ബാബു,ഉത്തര മേഖല അധ്യക്ഷന്‍ ടിപി ജയചന്ദ്രന് മാസ്റ്റര്‍, ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍ , കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ അഡ്വ.വികെ സജീവന്
മലപ്പുറം ജില്ലാ അധ്യക്ഷന്‍ രവിതേലത്ത്, വി വി രാജന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പൈലി വാത്യാട്ട്, ജില്ലാ കെ.മോഹനന്
തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍