ആശുപത്രികളില്‍ മരണശേഷം എത്തിക്കുന്ന മൃതദേഹങ്ങള്‍ നിര്‍ബന്ധമായും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കണം

ഇന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറാകാതെ ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോലീസ് ഇടപെട്ട് മൃതദേഹം ജില്ലാശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു
നെഞ്ച് വേദനയെ തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ച വെള്ളമുണ്ട സ്വദേശിയായ യുവാവ് ആശുപത്രിയിലെത്തും മുന്നേ മരിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിയശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിന് തയ്യാറാകാതെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ജില്ലാശുപത്രിയില്‍ നിന്നും പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ഇടപെട്ട് മൃതദേഹം തിരികെ ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ഇന്ന് വൈകിയതിനാല്‍ ഇനി നാളെയാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.
ആശുപത്രികളിലെത്തിക്കുന്ന രോഗികള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം അതേപടി വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്നേ വ്യക്തികള്‍ മരണപ്പെടുകയും, പിന്നീട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്താല്‍ നിയമപ്രകാരം പോസ്റ്റുമോര്‍ട്ടം നിര്‍ബന്ധമാണ്. എന്നാല്‍ തങ്ങളുടെ വേണ്ടപ്പെട്ടവരെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ പലര്‍ക്കും മാനസികമായി കഴിയാത്തതിനാല്‍ ആശുപത്രികളില്‍ ഇടക്കിടയ്ക്ക് സംഘര്‍ഷാവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.
അടുത്തിടെ ജില്ലാ ആശുപത്രിയില്‍ സമാനരീതിയിലുള്ള വിഷയങ്ങള്‍ നടന്നിരുന്നു. ഇന്നും സമാനരീതിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറാകാതെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയവരാണ് പ്രശ്നത്തിലായത്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണകാരണം കണ്ടെത്തേണ്ടത് ആശുപത്രി ഡ്യൂട്ടി ഡോക്ടറുടെ ചുമതല ആയതിനാല്‍ അദ്ധേഹം നിര്‍ബന്ധമായും പോലീസിനെ വിവരമറിയിക്കും. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുക. ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിന് തയ്യാറായില്ലെങ്കിലും ഭാവിയില്‍ ആരെങ്കിലും പരാതിയുമായി വന്നാല്‍ കല്ലറ തുരക്കേണ്ട സാഹചര്യംവരെ വരുന്നതിനാല്‍ അതൊഴിവാക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകില്ല.
ഇന്ന് ജില്ലആശുപത്രിയിലെത്തും മുന്നേ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറാകാതെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് വിഷയത്തിലിടപെടുകയും മൃതദേഹം തിരികെ ആശുപത്രി മോര്‍ച്ചറിയിലേക്കെത്തിക്കുകയുമായിരുന്നു. ഇന്ന് വൈകിയതിനാല്‍ നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വന്നതിനാല്‍ ആ കുടുംബത്തിനുണ്ടായ വേദന മറ്റുള്ളവര്‍ മനസ്സിലാക്കേണ്ടതാണ്. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിയമ പ്രകാരം മുന്നോട്ട് പോയെ മതിയാകു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍