മുള്ളന്‍കൊല്ലി വടാനക്കവലയില്‍ കടുവയിറങ്ങി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ടൗണിന് സമീപമുള്ള വടാനക്കവലയില്‍ കടുവയിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വടാനക്കവല വനമൂലികയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ കൂവപ്ലാക്കല്‍ ബിജുവും ഭാര്യ സ്വപ്നയും വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയെ ഓടിച്ചുകൊണ്ട് കടുവയെത്തിയത്. തുടര്‍ന്ന് കാട്ടുപന്നി ഓടിരക്ഷപെട്ടതിനെ തുടര്‍ന്ന് കടുവ സമീപത്തെ കൃഷിയിടത്തില്‍ മണിക്കൂറുകളോളം കിടന്നതായി ബിജു പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ കടുവയെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വനപാലകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസം പുല്പള്ളി ആനപ്പാറയിലും ചില്ലിങ് പ്ലാന്റിന് സമീപത്തും കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു. രണ്ടാഴ്ചയായി മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും കടുവയെ തുരത്താന്‍ നടപടിയായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടുന്നതിന് താന്നിത്തെരുവിലും സുരഭിക്കവലയിലും വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. പകല്‍പോലും കടുവയുടെ സാന്നിധ്യം ജനവാസ കേന്ദ്രങ്ങളില്‍ കാണാന്‍ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തിരമായി കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍