താമരശ്ശേരി ചുരത്തിന് താങ്ങായി ,തണലായി ചുരം സംരക്ഷണ സമിതി..!

താമരശ്ശേരി ചുരത്തിനെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കാന്‍ നൂറോളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനമനോഭാവം കരുത്താക്കി ചുരം സംരക്ഷണസമിതി മുന്നോട്ട് പോകുകയാണ്. ഒരു രൂപാപോലും പ്രതിഫലം ഇച്ഛിക്കാതെ യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍ക്ക് വേണ്ടിപോലും രാത്രി പകലാക്കി കഷ്ടപ്പെടുന്ന ഈ കൂട്ടായ്മയോട് പറഞ്ഞാല്‍തീരാത്ത കടപ്പാടുള്ളവര്‍ ഏറെയാണ്.2006 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചതാണ് താമരശ്ശേരി ചുരം സംരക്ഷണസിതി. ചുരത്തിനോട് അനുബന്ധിച്ചുള്ള പ്രദേശവാസികളാണ് സംഘാംഗങ്ങളെല്ലാവരും. സംഘത്തിന്റെപ്രസിഡണ്ട് വികെ മൊയ്തുവും,സെക്രട്ടറി പികെ സുകുമാരനും, ട്രഷറര്‍ വികെ താജ്ജുദീനുമടങ്ങുന്ന മുന്നണിപ്പോരാളികളുടെ കീഴില്‍ നുറോളം സന്നദ്ധ പ്രവര്‍ത്തകരാണ് ചുരത്തിന്റെ കാവല്‍ചുണക്കുട്ടന്‍മാരായി രാപ്പകല്‍ സേവനനിരതരായിട്ടുള്ളത്.
അടിവാരം പ്രദേശത്ത് 2016ല്‍ ഡെങ്കിപനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും പലരുടയേും മരണത്തിനു കാരണമാകുകയും ചെയ്തത് ചുരത്തിലെ മലിനീകരണം മൂലമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ചുരം സംരക്ഷണത്തിന്‍രെ ആവശ്യകതയെപറ്റി പ്രദേശവാസികള്‍ ബോധവാന്‍മാരാകുകകയും സംരക്ഷണസമിതി രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. രാത്രി കാലങ്ങളില്‍ ദുര സ്ഥലങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ചുരത്തിലെ നീര്‍ ചാലുകളിലേക്ക് തള്ളുന്ന സ്ഥിതിയായിരുന്നു അതുവരെ. 24 മണിക്കൂറും സമിതി പ്രവര്‍ത്തകരില്‍ അഞ്ചാറു പേരെങ്കിലും ചുരത്തിലുണ്ടാവുമെന്ന അവസ്ഥ വന്നതോടെ ചുരത്തിലെ മാലിന്യ നിക്ഷേപത്തിനും ഒരു പരിധിവരെ അറുതി വന്നിട്ടുണ്ട്.
ഇളം പച്ച ടീ ഷര്‍ട്ട് യുണിഫോമാക്കിയ ഇവര്‍ അത്യാവശ്യഘട്ടങ്ങളില്‍ തങ്ങളുടെ ബൈക്കുകളിലാണ് ചുരത്തിന്റെ വിവിധഭാഗങ്ങളിലെത്തിച്ചേരുന്നത്. ഈ ബൈക്കുകളില്‍ നിരന്തരം ചുരത്തിലൂടെ സഞ്ചരിച്ചാ്ണ് ആവശ്യക്കാര്‍ക്കുള്ള സഹായവും ഇവരെത്തിക്കുന്നത്.ചുരത്തിന്റെ സംരക്ഷണം, ചുരത്തെ മാലിന്യവിമുക്തമാക്കുക, ഗതാഗത കുരുക്ക് പരിഹരിക്കുക,വാഹന യന്ത്രതകരാര്‍ പരിഹരിക്കുന്നതിന് മെക്കാനിക്കുകളെ ലഭ്യമാക്കുക, വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുക, ആബുലന്‍സ്, ഫയര്‍ഫോഴ്സ് സേവനം തക്കസമയത്ത് ലഭ്യമാക്കുക, മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോഴും ,മരങ്ങള്‍വീണ് ഗതാഗതം തടസ്സപ്പെടുമ്പോഴും ഇവ നീക്കം ചെയ്യുക തുടങ്ങി ഈ സന്നദ്ധ സേവകരുടെ ഉദ്ദേശലക്ഷ്യങ്ങളുടെ പട്ടികനീളുകയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില കാഴ്ച്ചകള്‍ മനസ്സില്‍ നിന്നു മായുന്നില്ലെന്ന് സംഘത്തിന്റെ ചാലക ശക്തികളായ മുട്ടായിക്കായും സുകുവേട്ടനും പറയുന്നു. പൂനൂര്‍ സ്വദേശി ഹാജിയാര്‍ ബൈക്കില്‍നിന്നും ഹൃദയാഘാതം മൂലം വീണപ്പോള്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ച്ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതും ശേഷം അദ്ധേഹത്തിന്റെ കുടുംബം നന്ദി പറയാന്‍ ചുരത്തിലെത്തിയതൊക്കെ ഇവരുടെ മനസ്സില്‍ മായാത്ത ചിത്രമായി അവശേഷിക്കുകയാണ്. കാര്‍ കേ
ടായതു മൂലം ചുരത്തില്‍ കുടുങ്ങിയ മാവുരിലെ ഒരു കുടുംബത്തെ രാത്രി വീട്ടിലെത്തിച്ചതും, രാത്രിയില്‍ ബൈക്കില്‍നിന്നും വീണ് അബോധാവസ്ഥയിലായ പിതാവിന്റെയരികില്‍ നിസ്സഹായയായി നിന്ന ഒമ്പതു വയസുകാരിയുടെ ദൃശ്യവും ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചതിനുശേഷമുള്ള അവരുടെ ആശ്വാസത്തിന്റെ മുഖഭാവവും..അങ്ങനെ..അങ്ങനെ നീളുകയാണ് ചുരത്തിന്റെ കൂട്ടുകാരുടെ അനുഭവങ്ങള്‍.
ഈ നിസ്വാരത്ഥ സേവകരുടെ സേവനമനസ്സിനെ ജില്ലാ ഭരണകൂടവും, ആരോഗ്യവകുപ്പും ആദരിച്ചിരുന്നു. ഒപ്പം നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും എല്ലാത്തിനുമുപരി കോഴിക്കോട് ജില്ലാ കളക്ടറുടെയും പൂര്‍ണ്ണ പിന്തുണയും സഹായവും ഇവരുടെ വിജയരഹസ്യമാണ്. ചുരത്തിന്‍രെ കാവലാളുകളായി ചുരം സംരക്ഷണസമിയുള്ളത് ഒരു പക്ഷേ ഏറ്റവും ഗുണകരമാകുന്നത് വയനാടന്‍ ജനതയ്ക്കാണ്. അതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടവും, രാഷ്ട്രീയ സംവിധാനവും ഈ കൂട്ടായ്മയെ വേണ്ടവിധത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ.്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍