രണ്ടാഴ്ചക്കിടെ ഓരേ കടയില്‍ മൂന്ന് തവണ മോഷണം

പുല്‍പ്പള്ളി: നവംബര്‍ മാസത്തില്‍ മാത്രം സീതാമൗണ്ട് സ്വദേശി മൂര്‍പ്പനാട്ട് ജോയിയുടെ ഉടമസ്ഥതയില്‍ പുല്‍പ്പള്ളി ആനപ്പാറ റോഡിലുള്ള കടയില്‍ തുടര്‍ച്ചയായി നടന്നത് മൂന്ന് മോഷണങ്ങള്‍. നവംബര്‍ ഏഴിനായിരുന്നു ആദ്യ മോഷണം നടന്നത്. വ്യാപാര സ്ഥാപനത്തോട് ചേര്‍ന്നുള്ള നഴ്സറിയുടെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ മോഷ്ടിച്ചു. നവംബര്‍ 14നായിരുന്നു അടുത്ത മോഷണം. നഴ്സറിയോട് ചേര്‍ന്ന കൂള്‍ബാറില്‍ കടന്ന കള്ളന്‍ 15000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളും പണവും കവര്‍ന്നു. രണ്ട് തവണ നടന്ന മോഷണങ്ങളുടേയും ദൃശ്യങ്ങളെല്ലാം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കള്ളന്റെ മുഖം ഇതില്‍ വ്യക്തമല്ല. 19 രാത്രി ഒമ്പത് മണിയോടെയായിരുന്നു അവസാനം മോഷണം നടന്നത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കച്ചവടത്തിനുവെച്ച സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. കടയിലെ സി.സി.ടി.വി.യുടെ ബന്ധം വിഛേദിച്ച ശേഷമാണ് കള്ളന്‍ കടന്നുകളഞ്ഞത്. പത്രിവിതരണ ഏജന്റായ ജോയി പുലര്‍ച്ചെ പത്രവിതരണം നടത്തിയ ശേഷം രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആരെങ്കിലും വ്യക്തിവിരോധം തീര്‍ക്കാനാണോ തുടര്‍ച്ചയായി മോഷണം നടത്തുന്നതെന്നാണ് ജോയിയുടെ സംശയം. സംഭത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍