ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; രണ്ടാമനും കസ്റ്റഡിയില്‍

മാനന്തവാടി: ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാമനെയും മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടില്‍ മില്‍ഹാസ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയ്യാളുടെ സുഹൃത്ത് ഷമീറിനെ ഇന്ന് വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യവും മറ്റും വിശദമായി പരിശോധിച്ചതില്‍ ഷമീറിനൊപ്പം മില്‍ഹാസും മര്‍ദിക്കുന്നതായി വ്യക്തമായതിനാലും, പരാതിക്കാരന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കൊടിയേരിലെത്തി മില്‍ഹാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജിലാണ് ഇരുവരും അക്രമ സ്വഭാവം കാണിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കും മര്‍ദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികള്‍ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരേയും വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇരുവരും സഞ്ചരിച്ച കെ എല്‍ 58 എ ഇ 0427 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മര്‍ദനത്തെ തുടര്‍ന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തില്‍ രണ്ട് വിഭാഗത്തോടും ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയും തുടര്‍ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. അതിക്രമിച്ച് കയറി കൈ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അതിന് അനുസരിച്ചുള്ള ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പോലീസ് ആദ്യം ചുമത്തിയിരുന്നത്.എന്നാല്‍ പിന്നീടാണ് ക്രൂര മര്‍ദനത്തിന് രാജന്‍ ഇരയായതായുള്ള സിസിടിവി ദൃശ്യം പുറത്ത് വരുന്നതും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍