'മോദിക്ക് അദാനിയുമായി എന്താണ് ബന്ധം ? ഇത് ചോദിക്കാന്‍ ഭയമില്ല; ജയിലിലടച്ച് എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട' : രാഹുല്‍ ഗാന്ധി

മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാന്‍ തനിക്ക് ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ധനാക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. താന്‍ ഒന്നിനോടും ഭയപ്പെടുന്നവനല്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
' കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോട് ഞാന്‍ കുറച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. അദാനിയുടെ പേരിലുള്ള ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപയാണ് ഉള്ളത്. അദാനിക്ക് ഇത്രയധികം പണം സ്വരൂപിക്കാന്‍ കഴിയില്ല. അദാനിക്ക് എനിടെ നിന്നാണ് ഈ പണം ലഭിച്ചത്. ഇതിന് പിന്നില്‍ ഒരു ചൈനീസ് പൗരനുണ്ട്. ആരാണ് ഇയാള്‍ ? മോദിക്ക് അദാനിയുമായി എന്താണ് ബന്ധം. പ്രധാനമന്ത്രിയും അദാനിയും ഫ്ളൈറ്റിലിരിക്കുന്ന ചിത്രം ഞാന്‍ കാണിച്ചുകൊണ്ടാണ് ചോദിച്ചത്. ഈ തെളിവുകള്‍ ഞാന്‍ ടേബിളില്‍ വച്ചു. ഇതിന് തൊട്ടുപിന്നാലെ ബിജെപി അവരുടെ പണി തുടങ്ങി. ഇക്കാര്യം സ്പീക്കര്‍ക്ക് വിശദമായി എഴുതി നല്‍കിയതാണ്. പ്രതിരോധ രംഗത്തെ കുറിച്ചും, വിമാനത്താവളങ്ങളെ കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതാണ്. ഇതിനെല്ലാമുള്ള തെളിവുകളും സമര്‍പ്പിച്ചിരുന്നു. പക്ഷേ ഈ കത്തിന് മറുപടിയൊന്നും ലഭിച്ചില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റില്‍ ഒരു നിയമം ഉണ്ട്. ഒരു അംഗം ആരോപണം ഉന്നയിച്ചാല്‍ അദ്ദേഹത്തിന് എന്താണോ പറയാനുള്ളത് അതുകൂടി കേള്‍ക്കണമെന്ന്. എന്താണ് തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ സ്പീക്കര്‍ ചിരിക്കുകയാണ് ചെയ്തത്.
അദാനിയും മോദിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള ബന്ധമാണ് അത്. തന്നെ അയോഗ്യനാക്കിയത് തന്റഎ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ഇനിയും അത് തന്നെ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയുടെ സത്യം ഒരിക്കല്‍ പുറത്ത് വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒരിക്കലും ഇത് ഇവിടെ വച്ച് നിര്‍ത്താന്‍ പോകുന്നില്ല. സത്യം പുറത്ത് വരുന്നത് വരെ ഇതെ കുറിച്ച് ചോദിച്ചുകൊണ്ടേ ഇരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍