കാരാപ്പുഴ ഡാമിലെ വെള്ളത്തില്‍ ഗുരുതരമായ മാലിന്യമെന്ന് റിപ്പോര്‍ട്ട് ;ഇ-കോളി ബാക്ടീരിയയടക്കമുള്ളവയുടെ സാന്നിധ്യം വളരെകൂടുതല്‍; ഗുരുതര ആരോഗ്യവിഷയങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ്

കാരാപ്പുഴ ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട കാരാപ്പുഴ ഡാമിലെ വെള്ളത്തില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ബാക്ടീരിയയുടേയും, മലത്തിന്റേയും മറ്റും സാന്നിധ്യം വളരെയധികമെന്ന് പരിശോധനഫലം. ഡാമിലെ വെള്ളത്തില്‍ കുളിച്ചവര്‍ക്ക് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂക്കോട് സര്‍വ്വകലാശാലയില്‍ നടത്തിയ ജലത്തിന്റെ സാമ്പിള്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന റിസല്‍ട്ട് കണ്ടെത്തിയത്. ഈ ജലമാണ് പേരിന് ശുദ്ധീകരണം നടത്തി കല്‍പ്പറ്റ നഗരസഭ ഉള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്.കഴിഞ്ഞ മാസം 20ന് കാരാപ്പുഴ ഡാമിന്റെ പരിസരത്തെ പാക്കം മേഖലയിലെ ചീപ്രം കോളനിവാസികള്‍ക്ക് കുളിച്ച ശേഷം അസഹ്യമായ ചൊറിച്ചിലും പരിസരത്ത് ദുര്‍ഗന്ധവും അനുവപ്പെടുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഡാമിലെ ജലത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്. ഡാമിലെ വെള്ളത്തില്‍ മാലിന്യമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നത് അന്നുതന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി പൂക്കോട് സര്‍വ്വകലാശാലയിലേക്ക് അയക്കുകയായിരുന്നു. പ്രസ്തുത പരിശോധനഫലം പുറത്ത് വന്നപ്പോഴാണ് ഭീകരമായ അളവില്‍ മലത്തിന്റേയും, മറ്റ് മാലിന്യങ്ങളുടേയും സാന്നിധ്യം കുടിവെള്ളത്തിലുണ്ടെന്നുള്ളത് തെളിയുന്നത്. കുടിവെള്ളത്തില്‍ ഒട്ടുംതന്നെ കാണാന്‍പാടില്ലാത്ത ഇ കോളി ബാക്ടീരിയയുടെ എണ്ണം 47 ആണ് ഈ സാമ്പിളില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 0 മുതല്‍ 10 വരെ സാധാരണഗതിയില്‍ സാന്നിധ്യമുള്ള പ്രിസംപ്റ്റീവ് കോളിഫോം കൗണ്ട് 1600 ആണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. ഫേക്കല്‍ സ്ട്രപ്റ്റോകോക്കല്‍ കൗണ്ടും 140 എന്ന് ഉയര്‍ന്ന നിലയിലാണുണ്ടായിരുന്നത്. ഇതെല്ലാം തന്നെ കാണിക്കുന്നത് വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മലത്തിന്റേയും അതോടൊപ്പം മറ്റ് മാലിന്യങ്ങളുടേയും ഉയര്‍ന്ന തോതിലുള്ള അളവാണ്. നഗരത്തിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ രാത്രിയുടെ മറവില്‍ ഡാമില്‍ മാലിന്യംകൊണ്ടുവന്ന് തട്ടുന്നതായുള്ള ചിലപരാതികള്‍ ആദ്യമേ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ആരെങ്കിലും കക്കൂസ് മാലിന്യമോ മറ്റോ ഡാമില്‍ നിക്ഷേപിച്ചതായിരിക്കാം ഇത്ര ഭീമമായ അളവില്‍ മലത്തിന്റെ സാന്നിധ്യം വരാന്‍ കാരണമെന്നാണ് പ്രാഥമിക അനുമാനം.
ഈ വെള്ളമാണ് വേണ്ടത്ര ശാസ്ത്രീയ സംവിധാനങ്ങളൊന്നും തന്നെ കാര്യമായി ഉപയോഗിക്കാതെ പാരമ്പര്യ ക്ലോറിനേഷന്‍ പ്രക്രിയവഴി വാട്ടര്‍ അതോറിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്. കല്‍പ്പറ്റ നഗരസഭയിലേയും പരിസര പ്രദേശങ്ങളിലേയും ഭൂരിഭാഗം വീടുകളിലും കാരാപ്പുഴ ശുദ്ധജല പദ്ധതിവഴിയുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ആധുനിക രീതിയിലുള്ള ക്ലോറിനേഷന്‍ സംവിധാനം വാട്ടര്‍ അതോറിറ്റിയിലുണ്ടെങ്കിലും ക്ലോറിന്‍ വാതകത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഈ മെഷിനറീസ് ഉപയോഗിക്കുന്നില്ലെന്നാണ് സൂചനകള്‍. ചുരുക്കത്തില്‍ ഇത്രയധികം മലീമസമായ കുടിവെള്ളം പേരിനുമാത്രം ശുചീകരിച്ച് വിതരണം ചെയ്യുന്നതാണ് പൊതുജനം ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍