പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 ഒമിക്രോണ്‍ രോഗികള്‍, തീവ്രവ്യാപന സാധ്യതയില്ല

രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 77 പേര്‍ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 54 പേര്‍. കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വകഭേദത്തിന്റെ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ അഞ്ച് ആശുപത്രികള്‍ ഒമിക്രോണ്‍ ചികിത്സയ്ക്ക് മാത്രമാക്കി മാറ്റി. ബിഎംസി ഉള്‍പ്പടെ മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികളും ശക്തമാക്കി.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ കൊവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. വാക്‌സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാന്‍ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവില്‍ തെളിവില്ല. വകഭേദത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം പുരോഗമിക്കുകയാണെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 23,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍