മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കും: മന്ത്രീ വീണാ ജോര്‍ജ്

സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12 വയസിന് താഴെയുള്ള കുട്ടികളില്‍ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ ഹോമില്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളില്‍ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂര്‍ രാമവര്‍മ്മപുരത്ത് സജ്ജമാക്കിയ പെണ്‍കുട്ടികള്‍ക്കുള്ള അത്യാധുനിക മോഡല്‍ ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനിത ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന് കീഴില്‍ 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പോസ്‌കോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നല്‍കി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികള്‍ക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ ഹോമിലൂടെ കുട്ടികള്‍ക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസവും തൊഴില്‍പരമായിട്ടുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തും.
ഹോമില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. സിക്ക് റൂം, ഐസോലേഷന്‍ റൂം, വിശാലമായ ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകള്‍, ടാബുകള്‍ എന്നിവയുമുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കളിസ്ഥലം, ഗാര്‍ഡന്‍, പാര്‍ക്ക്, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം എന്നിവയും സജ്ജീകരിച്ചു വരുന്നു.
തൃശൂര്‍ ഹോമിലെ താമസക്കാരുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാന്‍ ട്യൂഷന്‍, എന്‍ട്രന്‍സ് കോച്ചിംഗുകള്‍, പി.എസ്.സി. കോച്ചിംഗുകള്‍ എന്നിവ നല്‍കുന്നതാണ്. ഹോമില്‍ കുട്ടികള്‍ക്ക് സ്വകാര്യമായുണ്ടാകുന്ന പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ ബോക്‌സും സജ്ജീകരിച്ചിട്ടുണ്ട്. ഹോമിലെത്തുന്ന ഒരു കുട്ടിയെ, കുട്ടിയുടെ കഴിവിനനുസരിച്ചുള്ള പരമാവധി വിദ്യാഭ്യാസം നല്‍കി ശാസ്ത്രീയ പരിചരണത്തിലൂടെ സമൂഹത്തിനുതകുന്ന മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുകയാണ് ഈ മോഡല്‍ ഹോമിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍