സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നില്‍പ്പ് സമരം പന്ത്രണ്ടാം ദിവസം
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ യുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നില്‍പ്പ് സമരം പന്ത്രണ്ടാം ദിവസം പിന്നിട്ടു. ഇന്ന് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.പ്രതിഷേധ സമരം കെജിഎംഒഎ മുന്‍ എഡിറ്റര്‍ ഡോ. ജോസഫ് ഗോമസ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡോക്ടര്‍മാരെ ദൈവങ്ങളെന്നും കോവിഡ് മുന്നണി പോരാളികളെന്നു മുള്ള ആത്മാര്‍ത്ഥമല്ലാത്ത വിളികള്‍ക്കപ്പുറം അതൃപ്തരായ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടലാണ് സര്‍ക്കാര്‍ കാണിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കെ ജി എം ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: ടി എന്‍ സുരേഷ്, വയനാട് ജില്ലാ പ്രസിഡന്റ് ഡോ. കര്‍ണന്‍, ജില്ലാ സെക്രട്ടറി ഡോ: ജോസ്റ്റിന്‍ ഫ്രാന്‍സിസ്, ഡോ.ശ്രീകാന്ത്, ഡോ.സന്തോഷ്, ഡോ.ദാഹര്‍ മുഹമ്മദ്, ഡോ. നിമ്മിഡോ.സയ്യിദ് എന്നിവര്‍ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു. സേവനനിരതരായ ഡോക്ടര്‍മാരെ തെരുവില്‍ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാന്‍ ഡോക്ടര്മാകര്‍ നിര്‍ബന്ധിതരായി തീരുമെന്നും ഡോ: സുരേഷ് പറഞ്ഞു.അനിശ്ചിതകാല സമരത്തിന്റെ പതിമൂന്നാം ദിവസമായ നാളെ കെ ജി എം ഒ എ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍