ലക്ഷങ്ങളുടെ ക്രമക്കേട്: മുന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
മാനന്തവാടി: മാനന്തവാടി മുന്‍ കൃഷി അസി. ഡയറക്ടറായിരുന്ന ബാബു അലക്‌സാണ്ടറെ വയനാട് വിജിലന്‍സ് ഡിവൈഎസ്പി അബ്ദുള്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തു. 2013 മുതല്‍ 2017 വരെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാല്‍ കോടിയോളം രൂപ പിന്‍വലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും, മറ്റ് ക്രമക്കേടുകള്‍ നടത്തിയതിനും 2019 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.മുന്‍പ് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സമാന രീതിയിലുള്ള വിജിലന്‍സ് കേസുകളില്‍ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ കാരണം അറസ്റ്റുകള്‍ ഉണ്ടാകാറില്ലെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായാണ് ഈ അറസ്റ്റ് നടന്നത്.സംസ്ഥാനത്തെ അഴിമതി മുക്തമാക്കാനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള വന്‍ തുകകളുടെ അഴിമതി നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നുള്ളതിന്റെ തുടക്കമായാണ് ബാബു അലക്‌സാണ്ടറുടെ അറസ്റ്റ്.
2013 ജൂണ്‍ മുതല്‍ ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും, കണ്ടിജന്റ് ബില്ലുകള്‍ ഇല്ലാതെയും 81,92,075 രൂപ സ്വകാര്യ ആവശ്യത്തിനായി ഇയ്യാള്‍ പിന്‍വലിച്ചു. കൂടാതെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും 3,30,000 രൂപ മാതാപിതാക്കളുടേയും, കീഴ് ജീവനക്കാരിയുടേയു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ വ്യാജ ബില്ല് തയ്യാറാക്കി 1,10,000 തട്ടി. ആത്മ , പി.എം.കെ .എസ് .വൈ സ്‌കീമുകളുടെ പേരില്‍ തട്ടിപ്പ് നടത്തി പണം തട്ടിച്ചു. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളാണ് ബാബു അലക്‌സാണ്ടര്‍ നടത്തിയത്.
വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ പി ശശിധരന്‍, എ.യു ജയപ്രകാശ്, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ജി റെജി, എസ്‌കൃ ഷ്ണകുമാര്‍, കെ എ സുരേഷ്, സി ഗിരീഷ്, എസ് സി പി ഒ മാരായ പ്രദീപ്കുമാര്‍, ഗോപാലകൃഷ്ണന്‍, ബാലന്‍, സിപിഒമാരായ അജിത്ത് കുമാര്‍, ധനേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു
2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ധനവിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ധനകാര്യവകുപ്പിനു നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പാക്കിയ കൃഷിവകുപ്പിന്റെ പദ്ധതികളെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് വ്യക്തമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനാണ് മാനന്തവാടി കൃഷി അസി. ഡയറക്ടര്‍
ധനകാര്യവകുപ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പുകള്‍ വ്യക്തമായി. പദ്ധതികള്‍ പൂര്‍ത്തിയായ ശേഷം മാത്രം ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് മുഖേന നല്‍കാന്‍ അനുവദിക്കപ്പെട്ട തുകകളില്‍ പലതും അസി. ഡയറക്ടര്‍ സ്വയം ചെക്കുകള്‍ ഉപയോഗിച്ച് പിന്‍വലിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ബാബു അലക്‌സാണ്ടറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്യുകയും പിന്നീട് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍