ഊര്‍ജ്ജ പ്രതിസന്ധി തീരുന്നുവെന്ന് കേന്ദ്രം

ദില്ലി: രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥനങ്ങള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതിദിന കല്‍ക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യണ്‍ ടണ്ണില്‍ നിന്ന് 2 മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് എഎന്‍ഐ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇനി രണ്ടോ മൂന്നോ ദിവസത്തെ കല്‍ക്കരി മാത്രമേ ഉള്ളൂ എന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോഴും പ്രതിസന്ധിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കേന്ദ്രത്തിന്റെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗും പ്രധാനമന്ത്രിയെ കണ്ടു. യോഗത്തില്‍ കല്‍ക്കരി ഊര്‍ജ്ജ സെക്രട്ടറിമാര്‍ കല്‍ക്കരി എത്രത്തോളം ലഭ്യമാണെന്ന വിശദാംശം അറിയിച്ചു. കല്‍ക്കരി ആവശ്യത്തിന് സംഭരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം പല സംസ്ഥാനങ്ങളും തള്ളുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു. പ്രതിസന്ധി എങ്ങനെയും തീര്‍ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍