ദുരിതകാലത്തും കണ്ണീരൊപ്പി വിളിപ്പാടകലെ സ്‌നേഹിത
കല്‍പ്പറ്റ: ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബേഗൂരില്‍ നിന്ന് 15 വയസ്സുകാരി കല്‍പ്പറ്റയിലെ കുടുംബശ്രീ സ്‌നേഹിതയില്‍ എത്തുന്നത്. പിതാവിനുണ്ടായ വെറുപ്പ് കാരണം പിതൃ സഹോദരന്റെ വീട്ടിലാണ് വളര്‍ന്നത്. അവിടെ നിന്നും ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ കര്‍ണാടകയിലെ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നു. ഒന്‍പതാം ക്ലാസ് വരെ അവിടെ കന്നട ഭാഷയിലായിരുന്നു പഠനം. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം തിരികെ നാട്ടിലെത്തി. ഇവിടെയും വെല്ലുവിളികളായിരുന്നു ഇവളെ കാത്തിരുന്നത്. ഇതിനേത്തുടര്‍ന്നാണ് തിരുനെല്ലി ജി.ആര്‍.സി മുഖാന്തിരം സ്‌നേഹിതയിലേക്ക് എത്തുന്നത്. സ്‌നേഹിതയില്‍ അനേകം പേര്‍ക്കൊപ്പം ഇവള്‍ക്കും പുതുജീവിതമാണ്.
ഒന്‍പതാം തരം വരെ പഠിച്ച കന്നടക്കൊപ്പം മലയാളവും ഇവിടെ നിന്ന് പഠിച്ചു. സാക്ഷരതാമിഷന്‍ തുല്യതാ പരീക്ഷയും എഴുതി. സ്വയം തൊഴില്‍ എന്ന നിലയില്‍ തയ്യലും പഠിച്ചു. ഇതിലൂടെ ഇന്ന് വരുമാനവുമുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ സേവ് ദ ചില്‍ഡ്രന്‍ പ്രോഗ്രാമുമായി ചേര്‍ന്ന് നടത്തിയ പ്ലൈവുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് തയ്യല്‍ മെഷീന്‍ ലഭിച്ചത്. ഇതിനെല്ലാം കൈത്താങ്ങായത് കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ആയിരുന്നു.
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയ കേന്ദ്രമായി 2015 ലാണ് കുടുംബശ്രീയുടെ കീഴില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും അടിസ്ഥാനപരമായ സുരക്ഷിതത്വം നല്‍കുക എന്നതാണ് സ്‌നേഹിതയുടെ ലക്ഷ്യം. കൗണ്‍സിലിംഗ്, ബോധവല്‍ക്കരണം, താത്ക്കാലിക അഭയം, നിയമ സഹായം, സെമിനാറുകള്‍, ജെന്‍ഡര്‍ ക്യാമ്പയിനുകള്‍ എന്നിങ്ങനെ 24 മണിക്കൂര്‍ സേവനമാണ് സ്‌നേഹിത നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും ആധുനിക സാങ്കേതിക വിദ്യയും, കുടുംബശ്രീ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി സ്‌നേഹിത കര്‍മനിരതമാണ്. ഇതര വകുപ്പുകള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ആനിമേറ്റര്‍മാര്‍, കുടുംബശ്രീയുടെ മറ്റ് പിന്തുണ സംവിധാനങ്ങള്‍ എന്നിവയും സ്‌നേഹിതയ്ക്ക് പിന്തുണയാകുന്നു. ഗാര്‍ഹിക പീഡനങ്ങള്‍, ഗോത്രവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ കൃത്യമായ ഇടപെടലുകളാണ് സ്‌നേഹിത നടത്തുന്നത്.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സഹായത്തോടെ രണ്ടായിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് കോവിഡ് ബോധവത്കരണവും, മാനസിക പിന്തുണയും നല്‍കി. 'ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട്' എന്ന ടെലി കൗണ്‍സിലിങ് പരിപാടിയും നടത്തുന്നുണ്ട്. ഇതിനോടകം 11,233 പേര്‍ക്കാണ് ഇതിനകം കൗണ്‍സലിംഗ് നല്‍കിയത്. കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനായി ഗ്രാമ പ്രദേശങ്ങളില്‍ തുറന്ന ഹെല്‍പ് ഡെസ്‌കും നിരവധി പേര്‍ക്ക് ആശ്വാസമായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍