ന്യായ് പദ്ധതി കൂടുതല്‍ ഗുണം വയനാടിന്: ഡോ.നാഗലക്ഷ്മി
ബത്തേരി: യു.ഡി.എഫിന്റെ ന്യായ് പദ്ധതി ഏറ്റവുമധികം ഗുണം ചെയ്യുക വയനാടിനെന്ന് മഹിള കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷയും എ ഐ സി സി നിരീക്ഷയുമായ ഡോ.നാഗലക്ഷ്മി പറഞ്ഞു. യു ഡി എഫിന്റെ പ്രകടനപത്രികയുടെ നിയോജക മണ്ഡലം തല പ്രകാശനം സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി.സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ ശ്വാസം മുട്ടി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ വയനാട്ടുകാര്‍ക്ക് ന്യായ് പദ്ധതിയിലൂടെ പ്രതിവര്‍ഷം കിട്ടുന്ന 72000 രൂപ വലിയ ഉണര്‍വ്വ് പകരും. പെന്‍ഷന്‍ തുകയായ 3000 രൂപ കൂടി പ്രതിമാസം ലഭിക്കുന്നതോടെ പാവപ്പെട്ടവര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ കൈത്താങ്ങാകും എന്നത് ഉറപ്പാണെന്നും അവര്‍.ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം രണ്ടായിരം രൂപ, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍, എല്ലാ വെള്ള കാര്‍ഡുടമകള്‍ക്കും മാസം 5 കിലോ അരി സൗജന്യം തുടങ്ങി സാമ്പത്തികമായി തകര്‍ന്ന വയനാടിന് ഉണര്‍വ്വേകുന്ന നിരവധി പദ്ധതികളാണ് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതം മുന്നോട്ടു നീക്കാനായി വായ്പയെടുത്ത് കടക്കെണിയിലായ വയനാട്ടുകാരെ ജപ്തി ചെയ്ത് കിടപ്പാടം നഷ്ടപ്പെടുത്തുന്ന സര്‍ഫാസി ആക്ടിനെ ദുരുപയോഗം ചെയ്യാന്‍ ബാങ്കുകളെ അനുവദിക്കില്ലെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ തുടങ്ങി കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യകള്‍ക്കുള്ള മറുപടിയും പ്രകടനപത്രികയിലുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കാരുണ്യ പദ്ധതിയും ജനസമ്പര്‍ക്ക പരിപാടിയും വഴി പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ഐക്യജനാധിപത്യ മുന്നണി ഇത്തവണയും പാവങ്ങളോട് ഒപ്പം തന്നെയായിരിക്കും എന്നാണ് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നത്. ഇടത് ഭരണത്തില്‍ വയനാടിന് ലഭിച്ചത് അവഗണന മാത്രമാണ്. കുടിയേറ്റ മേഖലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍, മെഡിക്കല്‍ കോളേജ്,വയനാട് റെയില്‍വേ,രാത്രിയാത്രാ നിരോധനം,ബഫര്‍ സോണ്‍,ചുരം ബദല്‍ പാത തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളിലൊക്കെ വയനാട്ടുകാരെ സഹായിച്ചില്ലെന്ന് മാത്രമല്ല കബളിപ്പിച്ച് പരിഹാസ്യരാക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍.വിലക്കയറ്റവും വിളനാശവും കൊണ്ട് ദുരിതത്തിലായ കര്‍ഷകരെ സമാശ്വസിപ്പിക്കാന്‍ ഒരു പദ്ധതിയും നടപ്പിലാക്കാത്ത സര്‍ക്കാര്‍ ഉല്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് പണം നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചു.കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ സംഭരണത്തിന്റെ പേരും പറഞ്ഞ് വാങ്ങിയെടുത്ത സര്‍ക്കാര്‍ കര്‍ഷകന്റെ വിയര്‍പ്പിന് കൂലിനല്‍കാതെ കണ്ണീര് കുടിപ്പിക്കുകയാണ്. ആരോഗ്യ മേഖലക്ക് കൈത്താങ്ങായി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജ് 300 രൂപയുടെ ഫ്‌ലക്‌സ് ബോര്‍ഡില്‍ ഒതുക്കി ഇടതു സര്‍ക്കാര്‍.മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ ജില്ലയിലെ മറ്റ് ആസ്പത്രികളിലേക്ക് റഫര്‍ ചെയ്ത് വയനാട്ടുകാരെ പരിഹസിക്കുകയാണ് പിണറായി സര്‍ക്കാര്‍.റെയില്‍വേ മന്ത്രാലയത്തിന്റെ പിങ്ക് ബുക്കില്‍ ഇടം നേടിയ വയനാട് റെയില്‍വേയെ വെറും 2 കോടി രൂപ തടഞ്ഞുവെച്ച് അട്ടിമറിച്ചു. ഐതിഹാസികമായ രാത്രിയാത്ര നിരോധന സമരം മന്ത്രിമാരെത്തി ഉറപ്പുകള്‍ നല്‍കി അവസാനിപ്പിച്ച് വയനാട്ടുകാരെ ഒന്നടങ്കം വഞ്ചിച്ചു. പാരിസ്ഥിതിക അനുമതി പോലും മേടിക്കാതെ കൊട്ടിഘോഷിച്ച് ചുരം തുരങ്ക പാതയുടെ ഉത്ഘാടനം നടത്തി ജനങ്ങളെ വിഢികളാക്കി. സുല്‍ത്താന്‍ ബത്തേരി പട്ടണത്തെ പോലും ഇല്ലാതാക്കുന്ന തരത്തില്‍ ബഫര്‍ സോണ്‍ പരിധി നിശ്ചയിക്കുക വഴി ഈ പ്രദേശത്തിന്റെ വികസന മുരടിപ്പ് ഉറപ്പാക്കുകയായിരുന്നു ഇടതു സര്‍ക്കാര്‍ ചെയ്തത്. രാത്രിയാത്ര നിരോധനം, ബഫര്‍ സോണ്‍ തുടങ്ങി സുല്‍ത്താന്‍ ബത്തേരിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ അവസാന ഉദാഹരണമാണ് കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മുനിസിപ്പാലിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍. വഞ്ചനക്കും അവഗണനകള്‍ക്കുമെതിരെ വോട്ടവകാശം വിനിയോഗിച്ചിട്ടുള്ള ചരിത്രമാണ് വയനാട്ടുകാര്‍ക്ക് ഉള്ളതെന്നും ഇത്തവണ ജില്ലയിലെ 3 സീറ്റും യു ഡി എഫ് നേടുമെന്നും നാഗ ലക്ഷ്മി പറഞ്ഞു.യു ഡി എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ കെ കെ അബ്രഹാം, എന്‍ എം വിജയന്‍,പി പി അയ്യൂബ്, ഡി പി രാജശേഖരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഇ എ ശങ്കരന്‍, പി.അബ്ദുള്‍ സലാം, പി വി ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍