വയനാട്ടില്‍ 'മിഷന്‍ ക്ലീന്‍ കേരള' പരിശോധന ശക്തം; 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 7 ഇടങ്ങളില്‍ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു
കല്‍പ്പറ്റ: സംസ്ഥാന ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും നിര്‍ദേശപ്രകാരം വയനാട് ജില്ലയില്‍ 'മിഷന്‍ ക്ലീന്‍ കേരള' പരിശോധനകള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ജില്ലയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, റസ്‌റ്റോറന്റുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയിലൂടെയുള്ള രോഗവ്യാപന സാധ്യത തടയുകയാണ് ഈ പ്രത്യേക പരിശോധനയുടെ ലക്ഷ്യം.
മേയ് 28 മുതല്‍ ഇതുവരെ ജില്ലയിലുടനീളം 257 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂര്‍ത്തിയാക്കി.ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ 08 സ്ഥാപനങ്ങള്‍ക്ക് പോരായ്മകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 34 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നല്‍കി. 37 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു.ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന 07 സ്ഥാപനങ്ങളിലെ ഷവര്‍മ നിര്‍മാണവും വില്‍പ്പനയും ഉടന്‍ നിര്‍ത്തിവെക്കാന്‍ വയനാട് അസിസ്റ്റന്റ് കമ്മീഷണറും ഡെസിഗ്‌നേറ്റഡ് ഓഫീസറുമായ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍:
പൊതുജനാരോഗ്യവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി ഹോട്ടലുകളും മറ്റ് ഭക്ഷ്യനിര്‍മാണ സ്ഥാപനങ്ങളും താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു:
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം: കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കുന്ന പ്രവണത ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, സ്‌കൂള്‍ ബോര്‍ഡിങ്ങുകള്‍ എന്നിവടങ്ങളില്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
വ്യക്തിശുചിത്വം പ്രധാനം: സാലഡുകള്‍, മസാല ചട്ണി, മയോണൈസ് എന്നിവ നിര്‍മ്മിക്കുമ്പോഴും, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോഴും കര്‍ശനമായ വ്യക്തിശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
രോഗലക്ഷണമുള്ള ജീവനക്കാര്‍ മാറിനില്‍ക്കണം: ജീവനക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം. രോഗം ഭേദമാകുന്നതുവരെ ഇവര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്.
കൈകള്‍ വൃത്തിയാക്കല്‍: ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കൃത്യമായി കഴുകുന്നുണ്ടെന്ന് ഉറപ്പാക്കുക.
ശൗചാലയ ശുചിത്വം: ഹോട്ടലുകളിലെയും ഭക്ഷ്യനിര്‍മാണ സ്ഥാപനങ്ങളിലെയും ശൗചാലയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം.
കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുക: കുടിവെള്ള സ്രോതസ്സുകളായ കിണറുകളും വാട്ടര്‍ ടാങ്കുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും ക്ലോറിനേഷന്‍ നടത്തുകയും വേണം.
ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയാല്‍: സ്ഥാപനങ്ങളിലെ കുടിവെള്ളം പരിശോധിച്ച് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അടിയന്തരമായി ആ വെള്ളത്തിന്റെ ഉപയോഗം നിര്‍ത്തണം. പകരം ശുദ്ധീകരിച്ച് ഗുണനിലവാരം ഉറപ്പാക്കിയ വെള്ളം മാത്രം പാചകത്തിന് ഉപയോഗിക്കണം.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
