ചേകാടി,പാക്കം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം
പുല്‍പ്പള്ളി: പാക്കം, ചേകാടി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കുറുവ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, ചേന, കപ്പ, ഇഞ്ചി, നെല്ല് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.വനത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രഞ്ച്, ഫെന്‍സിംഗുകള്‍ തകര്‍ത്താണ് ആനക്കൂട്ടങ്ങള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് ആനകളെ തുരത്താന്‍ കഴിയാത്ത അവസ്ഥയാണ്.
രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണണമെന് ആവശ്യപ്പെട്ട് നിരവധി തവണ വനവകുപ്പിന്റെയും ജനപ്രതിനിധിയുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. സന്ധ്യമയങ്ങുന്നതോടെ കര്‍ണാടകയിലെ നാഗര്‍ഹൊള, ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും കമ്പനി പ്പുഴ കടന്ന് ആനകള്‍ കൃഷിയിടത്ത് എത്തുന്നതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം. ചേകാടി,കുറുവ, പാള കൊല്ലി റോഡില്‍ ആനശല്യം രൂക്ഷമായതോടെ വാഹനങ്ങളില്‍ പോലും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയാത്തവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ ഉള്‍വനത്തിലേക്ക് തുരത്തുന്ന തിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍