ബത്തേരിയില്‍ വന്‍ മോഷണം; 22 പവനും, 20,50000 രൂപയും മോഷ്ടിച്ചു
ബത്തേരി: ബത്തേരിയയില്‍ ആളില്ലാത്ത സമയം വാതില്‍കുത്തിപൊളിച്ച് വീട്ടില്‍ കയറി സ്വര്‍ണ്ണവും, പണവും മോഷ്ടിച്ചു. ബത്തേരി ചിത്രാലയക്കര മാളപ്പുരയില്‍ സലീമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീടിന്റെ വാതിലിന്റെ ഡിസൈന്‍ഗ്ലാസ് പൊളിച്ച ശേഷം കതക് തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് ബെഡ്‌റൂമിലെ കട്ടിലിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 20,50000 രൂപയും, അലമാരയിലുണ്ടായിരുന്ന 22 പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. ബംഗളൂരുവില്‍ ജോലി ചെയ്ത് വരുന്ന സലീമും,കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബത്തേരി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
സലീമും ബന്ധുവും ബംഗളുരുവില്‍ ഇഞ്ചി, ചേന കച്ചവടം നടത്തുന്നവരാണ്. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പിന്‍വലിച്ച 7 ലക്ഷവും, ഇഞ്ചി പറിച്ചുവിറ്റ വകയിലുള്ള 13 ലക്ഷവും, ചിട്ടിവിളിച്ച് കിട്ടിയ 50000 രൂപയുമാണ് മോഷണം പോയതെന്നാണ് പ്രാഥമിക വിവരം. മാലയും, വളകളും, കമ്മലുകളുമടക്കം 22 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയതായി വീട്ടുടമ പരാതി നല്‍കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ബത്തേരിയില്‍ അടുത്തിടെ മോഷണം വ്യാപകമാകുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറോളം മോഷണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍