ദേശീയ തലത്തിലെ എല്‍.എല്‍.ബി പ്രവേശന പരീക്ഷ:ചരിത്ര വിജയവുമായി വയനാട്ടുകാരി രാധിക;പ്രവേശനം നേടിയ ഇന്ത്യയിലെ ഏക പ്രാക്തന ഗോത്രവിഭാഗ വിദ്യാര്‍ത്ഥിനി
ബത്തേരി:ദേശീയ തലത്തിലുള്ള എല്‍.എല്‍.ബി പ്രവേശന പരീക്ഷ (CLAT-Common Law Admission Test) യില്‍ വയനാട് സ്വദേശിനിയായ കെ.കെ.രാധികക്ക് വിജയം.ഇന്ത്യയിലെ 22 നിയമ സര്‍വ്വകലാശാലകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ പ്രാക്തന ഗോത്രവിഭാഗത്തിലെ ഏക വിദ്യാര്‍ത്ഥിനിയാണ് രാധിക.എസ് ടി വിഭാഗത്തില്‍ 1,022 ആം റാങ്കാണ് രാധിക കരസ്ഥമാക്കിയത്. നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രം സ്‌കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കി ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റേയും നേതൃത്വത്തിലുള്ള പരിശീലന ക്ലാസില്‍ പങ്കെടുത്താണ് രാധിക വിജയം കൈവരിച്ചത്.ബത്തേരി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്‍ -ബിന്ദു ദമ്പതികളുടെ മകളാണ് രാധിക.പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക വിഭാഗം കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കൂളായ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും
ഈ വര്‍ഷം പ്ലസ് ടു ഹ്യുമാനിറ്റീസ് പാസ്സായ വിദ്യാര്‍ത്ഥിനിയാണ് രാധിക. ഈ വര്‍ഷം പ്ലസ് ടു വിജയിച്ച കുട്ടികളില്‍ നിന്നും 9 പേരെ തിരഞ്ഞെടുത്ത് കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 3 മാസം സ്‌പെഷ്യല്‍ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് സി.എല്‍.എ.റ്റി എഴുതുന്നതിനു വേണ്ടി കൊടുത്തിരുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള പരിശീലനം കോവിഡ് കാരണം മൂന്ന് മാസത്തോളം നീളുകയായിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് വയനാട് ഐ.റ്റി.ഡി.പി യും, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമാണ്. PVTG (Partcularly vulnerable Tribal Group ) നിന്നും ദേശീയ തലത്തില്‍ എല്‍.എല്‍.ബി പ്രവേശനം നേടുന്ന രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥിനി ആണ് രാധികയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ നിയമ പരീക്ഷയെ കുറിച്ച് കേട്ട് പരിചയം പോലുമില്ലാത്ത രാധിക ഇപ്പോഴും തന്റെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാക്കിയിട്ടില്ല. തന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് വിനീതയെന്ന അധ്യാപികയാണെന്ന് രാധിക പറയുന്നു. കൂടാതെ ഐ ടി ഡി പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ചെറിയാനും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാധികയുടെ തുടര്‍പഠനത്തിനുള്ള മുഴുവന്‍ ചിലവുകളും ഐടിഡിപിയാണ് വഹിക്കുന്നത്. റിസല്‍ട്ട് പുറത്ത് വന്നെങ്കിലും ഏത് സര്‍വ്വകലാശാലയിലാണ് പ്രവേശനം ലഭിക്കുകയെന്നത് തീരുമാനമായിട്ടില്ല.രാധികയുടെ നിയമ പഠനം കൊച്ചിയിലോ, ബംഗളൂരിലോ ആകാനാണ് സാധ്യത.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍