പരിമിതികളെ അതിജീവിച്ച് നൃത്തപഠനവും പരിശീലനവും ;സബിത വ്യത്യസ്തതയാകുന്നു..!
മാനന്തവാടി:പരിമിതികളെ അതിജീവിച്ച് സബിതയുടെ നൃത്തവിദ്യാലയം.മാനന്തവാടി വള്ളിയൂര്‍കാവ് വരടിമൂല പണിയകോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി സബിതയാണ് സഹോദരന്റെ മൊബൈല്‍ ഫോണിലെ യുട്യൂബില്‍ നിന്നും നൃത്തം പഠിച്ച് കൂട്ടുകാരികളുടെ നൃത്താധ്യാപികയായി മാറിയത്.സബിതക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല.ചോര്‍ന്നൊലിക്കുന്ന ബന്ധുവീട്ടില്‍ ടിവിയോ സ്വന്തമായി മൊബൈല്‍ ഫോണോ ഇല്ല.ഇതെല്ലാം സ്വപ്‌നമായി അവശേഷിക്കുമ്പോഴും സബിത നൃത്തവിദ്യാര്‍ത്ഥിനിയും അധ്യാപികയുമാണ്.ആറാട്ടുതറ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സബിത ചെറുപ്രായത്തില്‍ മൂന്ന് വര്‍ഷത്തോളം നൃത്തമഭ്യസിക്കാന്‍ പോയിരുന്നു.പിന്നീട് സാമ്പത്തിപ്രയാസം കാരണം പരിശീലനം നിര്‍ത്തിവെക്കേണ്ടിവന്നു.
എന്നാല്‍ നൃത്തത്തോടുള്ള താല്‍പ്പര്യം മനസ്സില്‍ നിന്നും പോയില്ല.പിന്നീട് സഹോദരന്റെ മൊബൈല്‍ ഫോണിലെ യുട്യൂബില്‍ നിന്നായി പഠനം. പഠിച്ച ശേഷം ഫോണില്‍ വീഡിയോ ചിത്രികരിക്കാന്‍ തുടങ്ങി.അച്ഛന്റെ സഹായമില്ലെങ്കിലും തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ചിത്ര പിന്തുണയുമായി എപ്പോഴും മകള്‍ക്കൊപ്പം നിന്നു.മൂന്ന് മാസം പിന്നിട്ടപ്പോള്‍ വീഡിയോ കണ്ട അയല്‍വാസികളായ കുരുന്നുകള്‍ക്കും നൃത്തം പഠിക്കാന്‍ മോഹം. സൗകര്യങ്ങള്‍ നന്നെ കുറവായ കുഞ്ഞ് വീട് അങ്ങിനെ നൃത്തവിദ്യാലയമായി.ഫീസൊന്നും വാങ്ങാതെ അഞ്ച് പേരെയാണ് സബിത ഇപ്പോള്‍ പഠിപ്പിക്കുന്നത്.പത്താംക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട വിഷയം എഴുതി വിജയിക്കണം.ശാസ്ത്രീയ നൃത്തത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തണം. നല്ലൊരു നൃത്ത അധ്യാപികയാകണംഇതെല്ലാമാണ് സബിതയുടെ കൊച്ചു കൊച്ചു മോഹങ്ങള്‍.ഈ കലാകാരിയെ സമൂഹം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍