കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരന്‍ മരണപ്പെട്ടു ;ആന്റി ജന്‍ പരിശോധനയില്‍ നെഗറ്റീവായ ശേഷമാണ് മരണം
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഭൂദാനം കുമിച്ചി ശശി (46) യാണ് മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മൂലങ്കാവ് ശാഖയിലെ ക്ലര്‍ക്കായിരുന്ന ഇദ്ദേഹത്തിന് ആഗസ്റ്റ് 22നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ പ്ലാസ്മാ തെറാപ്പിയും നല്‍കുകയുണ്ടായി. സെപ്തംബര്‍ രണ്ടാം തീയതി നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയായിരുന്നു. സെപ്തംബര്‍ 7 മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടു കൂടിയാണ് ജീവന്‍ നിലനിര്‍ത്തിപ്പോന്നത്. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.കഴിഞ്ഞയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയതില്‍ ഇദ്ദേഹം കോവിഡ് നെഗറ്റീവ് ആയിരുന്നൂവെങ്കിലും മരണത്തിലേക്ക് നയിച്ചത് കോവിഡ് ആണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചനകള്‍.
പനി ബാധയെ തുടര്‍ന്ന് ആദ്യം ചീരാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വൈറല്‍ പനിയാണെന്നാണ് പറഞ്ഞതെന്നും, തുടര്‍ന്ന് രണ്ട് തവണ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും വൈറല്‍ പനിയാണെന്നാണ് പറഞ്ഞിരുന്നതെന്നും ശശിയുടെ സഹോദരന്‍ ബാബു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. കോവിഡ് പരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ഒടുവില്‍ അങ്ങോട്ട് നിര്‍ബന്ധം പിടിച്ചാണ് പരിശോധന നടത്തിയതെന്നും അതില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നൂവെന്നും അദ്ധേഹം പരാതിപ്പെട്ടു. ആദ്യം തന്നെ പരിശോധന നടത്തിയിരുന്നൂവെങ്കില്‍ ശശിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നൂവെന്നും അവര്‍ വ്യക്തമാക്കി.ഭാര്യ:ഗംഗ.മക്കള്‍:ചൈത്ര,മാധവ് .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍